ആയിറ്റിയിലെ 22 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും: കലക്ടർ
Mail This Article
തൃക്കരിപ്പൂർ ∙ പഞ്ചായത്തിലെ ആയിറ്റിയിൽ വീടുവച്ചു താമസിക്കുന്ന 22 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി പരിശോധിച്ചു സ്വീകരിക്കുമെന്നു കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. വടക്കെതൃക്കരിപ്പൂർ വില്ലേജ് ഓഫിസിൽ നടത്തിയ അദാലത്തിൽ ലഭിച്ച പരാതിയിലാണ് കലക്ടരുടെ മറുപടി. 2005 ൽ പഞ്ചായത്ത് 22 കുടുംബങ്ങൾക്കും കൈവശരേഖ നൽകിയിരുന്നു. പക്ഷേ, പട്ടയം നൽകാൻ സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞില്ല. പഞ്ചായത്തിന്റെ ആസ്ഥി രേഖാ റജിസ്റ്ററിൽ രേഖകൾ ലഭ്യമല്ലാത്തതാണ് പട്ടയത്തിനു തടസ്സമായത്. 19 വർഷമായി കുടുംബങ്ങൾ പട്ടയത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നു പരാതി നൽകിയ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ വിശദീകരിച്ചു.
ലാൻഡ് ട്രിബ്യൂണൽ പട്ടയം നൽകണമെന്നാണ് ആവശ്യം.അപായസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ സീബ്രാ ലൈൻ വരയ്ക്കുന്നതിനും സ്ഥിരമായി ഹോം ഗാർഡിനെ നിയമിക്കുന്നതിനും അപായ ഭീഷണിയുള്ളതിനാൽ നടപ്പാത പണിയണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി പിടിഎ പ്രസിഡന്റ് എ.ജി.നൂറുൽ അമീന്റെ നേതൃത്വത്തിൽ നിവേദനം നൽകി.കഞ്ചിയിൽ തോടിന്റെ നവീകരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുമായി 30 പരാതികൾ ലഭിച്ചു. സൗത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫിസിൽ നടത്തിയ അദാലത്തിൽ കലക്ടർക്ക് 85 പരാതികൾ ലഭിച്ചു. രണ്ടിടങ്ങളിലും പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പങ്കെടുത്തു.