സ്വന്തം കെട്ടിടം പൂർത്തിയാക്കിയിട്ട് വർഷം ഒന്ന്: വില്ലേജ് ഓഫിസിന്റെ പ്രവർത്തനം ഇപ്പോഴും സമീപത്തെ കടമുറിയിൽ
Mail This Article
പാലാവയൽ ∙ വില്ലേജ് ഓഫിസിനായി സ്വന്തം കെട്ടിടം പൂർത്തിയാക്കിയിട്ട് ഒരു വർഷത്തിലേറെയായിട്ടും ഓഫിസ് പ്രവർത്തിക്കുന്നത് ഇപ്പോഴും സമീപത്തെ ഇടുങ്ങിയ കടമുറിയിൽത്തന്നെ. വെള്ളരിക്കുണ്ട് താലൂക്കിലെ പാലാവയൽ വില്ലേജ് ഓഫിസിനാണ് ഈ ദുർഗതി. 44 ലക്ഷം രൂപ ചെലവിട്ടാണ് നിർമിതി കേന്ദ്രം പാലാവയൽ ടൗണിൽ വില്ലേജ് ഓഫിസ് കെട്ടിടം പൂർത്തിയാക്കിയത്. നേരത്തേയുണ്ടായിരുന്ന ചോർന്നൊലിക്കുന്ന ഓഫിസ് പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്.
ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കടമുറിയിലാണ് ഇപ്പോൾ ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടത്തെ സ്ഥല പരിമിതിമൂലം ജീവനക്കാരും നാട്ടുകാരും കഷ്ടപ്പെടുകയാണ്. ഫയലുകൾ പോലും സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ നിലത്തും മറ്റും കൂട്ടിയിട്ട നിലയിലാണ്.
പുതിയ കെട്ടിടം പൂർത്തിയാക്കിയെങ്കിലും ഇതിനുള്ളിൽ ക്യാബിൻ, ഷെൽഫുകൾ തുടങ്ങിയ ഓഫിസ് ഉപകരണങ്ങൾ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. കെട്ടിടത്തിനു ചുറ്റുമതിലുമില്ല. നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഓഫിസ് ഉടൻ തുടന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.