വിശ്വസിക്കാൻ സാധിക്കുന്നില്ല, കപ്പലിൽ നിന്ന് പെട്ടെന്ന് ഒരാളെ കാണാതാകുമോ? കുടുംബം ആശങ്കയുടെ നടുക്കടലിൽ
Mail This Article
രാജപുരം ∙ മാലക്കല്ല് അഞ്ചാലയിലെ ആല്‍ബർട്ട് ആന്റണിയെ കപ്പൽ ജോലിക്കിടെ കാണാതായ സംഭവത്തിൽ 5 ദിവസമായിട്ടും വിവരമൊന്നും ലഭിക്കാതെ മാതാപിതാക്കളും ബന്ധുക്കളും. മകന് എന്തു സംഭവിച്ചു എന്നറിയാൻ കപ്പലിൽ സിസിടിവി ഉണ്ടെങ്കിൽ അവ പരിശോധിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നു കേന്ദ്ര നാവിക സേനയെ ഉപയോഗിച്ച് മകനെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
സർക്കാരിന്റെ ഭാഗത്ത് നിന്നും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും അന്വേഷണത്തിന് അനുകൂലമായ ഉറപ്പ് നൽകുന്നതല്ലാതെ സംഭവം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മകന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് കപ്പൽ അധികൃതരുടെ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് പിതാവ് കെ.എം.ആന്റണി പറയുന്നു. കപ്പലിൽ നിന്ന് പെട്ടെന്ന് ഒരാളെ കാണാതാവുക എന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. അതേ സമയം 72 മണിക്കൂറിന് ശേഷത്തെ തിരച്ചിലിനൊടുവിൽ ആൽബർട്ടിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നലെ കമ്പനി പൂർണമായും അവസാനിപ്പിച്ചു.
സിനർജി മാരി ടൈം കമ്പനിയുടെ എം.വി ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രയ്‌നി കെഡറ്റായിരുന്നു ആൽബർട്ട് ആന്റണിയെ ജോലിക്കിടെ കഴിഞ്ഞ 4നാണ് കാണാതായത്. ജോലിക്കിടെ കപ്പലിൽ നിന്നും കാണാതായ ആൽബർട്ട് ആന്റണിയെ കണ്ടെത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലയിലെ മർച്ചന്റ് നേവി ഓഫിസർമാരുടെ സംഘടനയായ മർച്ചന്റ് നേവി ഓഫിസേഴ്സ് ആൻഡ് എൻജിനീയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭാരവാഹികളായ ആനന്ദ് പാക്കം, ദാമോദരൻ നിട്ടൂർ , ഷൈജു ചിത്രൻ, അജേഷ് ഞെക്ലി, സന്തോഷ് പാക്കം, നിതിൻ നീലേശ്വരം എന്നിവർ ആൽബർട്ട് ആന്റണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു..
കപ്പൽ ഉടമകളായ സിനർജി മാനേജ്മെന്റ് സീനിയർ ഓഫിസർമാരുമായി ടെലിഫോണിൽ ചർച്ച നടത്തി ആവശ്യമായ പിന്തുണ ഉറപ്പാക്കി. കപ്പലിന്റെ അടുത്ത ലക്ഷ്യമായ ആഫ്രിക്കയിലെ ഗിനിയയിലെ പോർട്ട് കാംസാർ തുറമുഖത്തേയ്ക്ക് നിരീക്ഷകരെ അയയ്ക്കാനും തീരുമാനിച്ചു. രാജ്യത്തെ മർച്ചന്റ് നേവി ഓഫിസർമാരുടെ ഗവ.അംഗീകൃത യൂണിയനായ മാരിടൈം യൂണിയൻ ഓഫ് ഇന്ത്യ ചീഫ് ക്യാപ്റ്റൻ തുഷാർ പ്രധാനെ ഫോണില്‍ വിളിച്ച് കാര്യങ്ങൾ വിലയിരുത്തി. കപ്പൽ ജോലിക്കിടെ കാണാതായ ആൽബർട്ട് ആന്റണിയെ കണ്ടെത്താൻ വേണ്ട ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി കത്തയച്ചു.
ആൽബർട്ട് ആന്റണിയെ കാണാതായ കപ്പലിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉൾപ്പെടെയാണ് കത്തയച്ചത്. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ഷിനോജ് ചാക്കോ, യൂത്ത്ഫ്രണ്ട് നേതാവ് വിനയ് മങ്ങാട്ട്, പഞ്ചായത്തംഗം ജോസ് പുതിശേരിക്കാലായില്‍, മണ്ഡലം പ്രസിഡന്റ് ടോമി വാഴപ്പിള്ളി എന്നിവര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫിസുമായി ബന്ധപ്പെട്ട് ആൽബർട്ട് ആന്റണിയെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ആൽബർട്ട് ആന്റണിയുടെ വീട്ടിൽ എത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് കുടുംബത്തിന് ഉറപ്പ് നൽകി.