ആവേശത്തുഴയെറിഞ്ഞ് തേജസ്വിനിയിൽ ചുരുളൻ വള്ളങ്ങൾ പരിശീലനം തുടങ്ങി
Mail This Article
നീലേശ്വരം∙ തേജസ്വിനിയിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് ചുരുളൻ വള്ളങ്ങൾ പരിശീലനം തുടങ്ങി. കുട്ടനാടിൽ നിന്ന് എത്തുന്നത് 50 ഓളം തുഴച്ചിലുകാർ. ഇതോടെ കേരള പിറവി ദിനത്തിൽ അച്ചാംതുരുത്തി– കോട്ടപ്പുറം തീരത്ത് നടക്കുന്ന മഹാത്മ ഗാന്ധി ട്രോഫി ജലമേള ആവേശമോളമാകും. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇത്തവണ ജലമേള നടക്കില്ലെന്ന ആശങ്കയിലായിരുന്നു ജലോത്സവ പ്രേമികൾ. എന്നാൽ നെഹ്റു ട്രോഫി ജല മേള നടത്താൻ സർക്കാർ തീരുമാനിച്ചതോടെയാണ് ജില്ലയിലും പ്രതീക്ഷ വളരുന്നത്. ഇതു സംബന്ധിച്ച് മെട്രോ മനോരമ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.രാജഗോപാലൻ എംഎൽഎ നടത്തിയ ഇടപെടൽ വഴിയാണ് മഹാത്മ ഗാന്ധി ട്രോഫി ജലമേള നടത്താൻ സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചത്.
ഇത്തവണ 15 ഓളം ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനായി തയാറെടുക്കുന്നത്. 25 പേർ തുഴയും വള്ളം, 15 പേർ തുഴയും വള്ളം എന്നിവയിലാണ് പുരുഷന്മാരുടെ മത്സരം. 15 പേർ തുഴയുന്ന സ്ത്രീകളുടെ മത്സരവും ജല മേളയിൽ നടക്കും. ആലപ്പുഴയിൽ നിന്നു വന്ന് ഇവിടത്തെ ഗ്രാമങ്ങളിൽ താമസിച്ച് പണി തീർത്ത ചുരുളൻ വള്ളങ്ങളും ഇത്തവണ മത്സരത്തിന് തയാറെടുക്കുകയാണ്.15 ലക്ഷത്തോളം രൂപ വരെ ഇതിന് നിർമാണ ചെലവ് വരും. അതുകൊണ്ട് തന്നെ തീരദേശത്തെ ഓരോ ഗ്രാമങ്ങൾക്കും ജല മേളയിലെ വിജയം അഭിമാനത്തിന്റേതാണ്.