ബി.സി. റോഡിലെ സർവീസ് റോഡിൽ നിന്ന് മറുവശത്ത് എത്താൻ ദുരിതം
Mail This Article
കാസർകോട് ∙ ദേശീയപാത കാസർകോട്– ബി.സി. റോഡ് സർവീസ് റോഡിൽ അണങ്കൂർ അടിപ്പാത കഴിഞ്ഞ് മറുവശം റോഡിൽ കയറാൻ വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതയാത്ര.നേരത്തെ ഗവ.കോളജിനു മുൻവശത്തു നിന്ന് വാഹനങ്ങൾക്ക് മറുവശം ആശുപത്രി, ടഗോർ കോളജ് റോഡ്, സ്കൗട്ട് ഭവൻ, അണങ്കൂർ–പെരുമ്പളക്കടവ് റോഡ് ജംക്ഷൻ എന്നിവിടങ്ങളിലേക്ക് കടന്നു വരാൻ സൗകര്യമുണ്ടായിരുന്നു. പ്രധാന റോഡ് നിർമാണത്തിന് മണ്ണ് നിറയ്ക്കൽ പ്രവൃത്തിക്കായി 2 ദിവസം മുൻപ് ഇത് അടച്ചതാണ് ദുരിതത്തിനു വഴി തുറന്നത്. ഇപ്പോൾ സിവിൽ സ്റ്റേഷൻ– ബിസി റോഡ് ജംക്ഷനിലെ അടിപ്പാത വഴി വേണം മറുവശം സർവീസ് റോഡിൽ കടക്കാൻ. ഇതു കാരണം മുന്നിലുള്ള വാഹനങ്ങൾ കടന്നു പോയി ലക്ഷ്യസ്ഥാനത്ത് എത്താൻ നേരത്തെയുളളതിന്റെ ഇരട്ടി നേരം റോഡിൽ അവിടവിടെയായി നിന്നു പോകേണ്ട സ്ഥിതിയിലായി. ലോറി, ബസ് എന്നിവ മുന്നിൽ ഉണ്ടെങ്കിൽ ഇരുചക്രവാഹനങ്ങൾ ഡ്രെയ്നേജ് സ്ലാബിൽ കയറിയാണ് പോകുന്നത്. ഏതു നിമിഷവും കൂട്ടിമുട്ടും എന്ന നിലയിൽ അപകട ഭീഷണിയിലാണ് വാഹനങ്ങളുടെ യാത്ര.
ചെറുവാഹനങ്ങൾക്ക് അണങ്കൂർ അടിപ്പാത വഴി മറുവശം കടന്ന് സർവീസ് റോഡ് വഴി അണങ്കൂർ–പെരുമ്പളക്കടവ് റോഡ് ജംക്ഷൻ, ജേണലിസ്റ്റ് നഗർ, ടഗോർ കോളജ് റോഡ്, ചൈത്ര ആശുപത്രി, ശ്രീകൃഷ്ണ ആശുപത്രി, ചിന്മയ മിഷൻ കോളനി റോഡ് എന്നിവിടങ്ങളിലേക്കു പോകുന്നതിന് ആവശ്യമായ സൗകര്യമില്ല.ഇരുചക്ര വാഹനങ്ങൾക്ക് പോകാൻ കഴിയുമെങ്കിലും ഇരു ഭാഗത്തു നിന്നും ഒരേ സമയം മറ്റു വാഹനങ്ങൾക്ക് നിലവിലുള്ള സ്ഥിതിയിൽ കടന്നു പോകാൻ കഴിയില്ല. വിദ്യാനഗർ ഗവ. കോളജ് കഴിഞ്ഞ് സർവീസ് റോഡിൽ നിന്ന് മറുഭാഗം സർവീസ് റോഡിലേക്കുള്ള പ്രധാന അടിപ്പാത പണി 70 ശതമാനത്തോളം പൂർത്തിയായെങ്കിലും തുറന്നു കൊടുക്കുന്ന നിലയിൽ എത്തിയിട്ടില്ല. ഇരു ഭാഗത്തും സർവീസ് റോഡുകളിലെ ദുരിതം ഒഴിയാൻ ഡിസംബർ കഴിയുമെന്ന് നിർമാണ കമ്പനി അധികൃതർ പറയുന്നു.അപ്രതീക്ഷിതമായി പെയ്യുന്ന ശക്തമായ മഴ നിർമാണം ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നുമുണ്ട്.