വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ യുവാവ് പിടിയിൽ
Mail This Article
നർക്കിലക്കാട്∙ വീട്ടിൽ ആളില്ലാത്ത സമയത്ത് വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ യുവാവിനെ വീട്ടിൽവച്ചു തന്നെ പൊലീസ് കസ്റ്റഡിയിലെടത്തു. മൗവ്വേനിയിലെ പുളിയാനിക്കൽ സെബാസ്റ്റ്യന്റെ വീട്ടിലാണ് ഇന്നലെ സന്ധ്യയോടെ ചിറ്റാരിക്കാൽ മല്ലുകുന്നിലെ തകിടിയിൽ രാജേഷ് (37)എന്നയാൾ മോഷണശ്രമം നടത്തിയത്. പകൽ സമയത്ത് രാജേഷിനെ വീടിന് സമീപത്ത് പലരും കണ്ടിരുന്നു.വരാന്തയിലെ മൂലയിൽ ചാരിവച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് പിറകുവശത്തെ കതക് പൊട്ടിച്ച് അകത്ത് കടന്നത്. അലമാര തുറന്ന് സാധനങ്ങൾ വാരിവലിച്ച് പുറത്തിടുകയും അടുക്കളയിൽ കയറി പാചകം ചെയ്ത് വച്ച ഭക്ഷണം ആവശ്യത്തിന് കഴിച്ച് ബാക്കി മുറിയിൽ വിതറിയിടുകയും ചെയ്തു.
തുടർന്ന് കുളികഴിഞ്ഞ് കസേരയിൽ വിശ്രമിക്കുകയായിരുന്നു.ടൗണിൽ പോയി തിരിച്ചെത്തിയ സെബാസ്റ്റ്യനും ഭാര്യയും വീട്ടിലെ ബൾബുകൾ മുഴുവൻ കത്തുന്നത് കണ്ട് തിടുക്കത്തിൽ മുൻപിലെ വാതിൽ തുറന്നപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. ഉടനെ അയൽവാസികളെ വിളിച്ചുവരുത്തി. പൊലീസിൽ വിവരമറിയിച്ചതിനെതുടർന്ന് ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പ്, എസ്ഐ കെ.അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. പ്രതി മനോവൈകല്യമുള്ള ആളാണെന്നും ഇതിനുമുൻപ് സമാനമായ കേസിൽ പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അടുത്തദിവസമാണ് ജയിലിൽ നിന്നും ഇയാളെ വിട്ടയച്ചതെന്നും പൊലീസ് ഇൻസ്പെക്ടർ രാജേഷ് വലിയവളപ്പ് പറഞ്ഞു. സെബാസ്റ്റ്യന്റെ പരാതിയിൽ രാജേഷിന്റെ പേരിൽ പൊലീസ് കേസെടുത്തു.