വാടകക്കെട്ടിടത്തിൽ ഒതുങ്ങി ജില്ലാ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ
Mail This Article
നീലേശ്വരം∙ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഇന്ന് നിലേശ്വരത്ത് തുടക്കം കുറിക്കുമ്പോൾ കായിക മേഖലയിൽ ജില്ലയ്ക്ക് അനുവദിച്ച സ്പോർട്സ് സ്കൂൾ ഇപ്പോഴും പടിക്ക് പുറത്ത്. കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കായിക വിദ്യാലയം കാസർകോട് ജില്ലയ്ക്ക് അനുവദിച്ചതാണ് പലർക്കും അറിയില്ല. കാരണം സ്കൂൾ കെട്ടിടത്തിന് മന്ത്രി തറക്കല്ലിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നിർമാണം മാത്രം ഇവിടെ നടന്നില്ല. സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി 2024 ജനുവരിയിലാണ് കരിന്തളത്ത് 16 ഏക്കർ സ്ഥലത്ത് ഏകലവ്യ മോഡേൺ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ അനുവദിച്ചത്. ഇതിന്റെ നിർമാണത്തിന് മുന്നോടിയായി കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്ന വേളയിൽ തറക്കല്ലിട്ടിരുന്നു.
18 മാസം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങും എന്നാണ് പ്രഖ്യാപനം. അതു വരെ സ്കൂളിന്റെ പ്രവർത്തനം കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തുള്ള വാടകകെട്ടിടത്തിലാണ് തുടക്കം കുറിച്ചത്. ആറാം ക്ലാസ് 8 വരെയാണ് ഇപ്പോൾ ഉള്ളത്. 180 കുട്ടികൾ ഏറെ പരിമിതിയോടെയാണ് ഇവിടെ പഠിക്കുന്നത്. അതെ സമയം സംസ്ഥാന സർക്കാർ സ്പോർട്സ് സ്കൂളായി ഇതിനെ മാറ്റിയെങ്കിലും കായിക മേഖലയിൽ പരിശീലനത്തിന് ആവശ്യമായ കളിക്കളം പോലും ഇവിടെ ഇല്ല. അത് കൊണ്ട് തന്നെ കായിക മേഖലയിൽ പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ ഉള്ളത്. ഈ മേഖലയിൽ ഉള്ള സംസ്ഥാനത്തെ 4 ാമത്തെ സ്പോർട്സ് സ്കൂളാണ് ഇത്.
പ്ലസ്ടു വരെയാണ് ഇവിടെ ക്ലാസുകൾ അനുവദിച്ചത്. വരുന്ന അധ്യയന വർഷത്തിൽ വീണ്ടും 60 വിദ്യാർഥികൾ കൂടി പുതുതായി പ്രവേശനം നേടുമ്പോൾ ഇവരെ എവിടെ ഇരുത്തി പഠിപ്പിക്കും. എന്നുള്ള അവസ്ഥയും നിലനിൽക്കുന്നു ഉണ്ട്. കായിക മേഖലയിൽ ജില്ലയ്ക്ക് മുതൽകൂട്ടാവേണ്ട താരങ്ങൾ ഒട്ടേറെ ഇവിടെ പഠിക്കുന്നുണ്ട്.എന്നാൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ ജില്ലയിലെ കളിക്കളത്തിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഈ സ്കൂളിലെ കായിക താരങ്ങൾക്ക് ഉള്ളത്.