‘കാട്ടുപന്നിശല്യം വർധിക്കാൻ കാരണം ജനപ്രതിനിധികളുടെ ഉദാസീനതയും നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയും’
Mail This Article
കാസർകോട്∙ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ സർക്കാർ വൈൽഡ് ലൈഫ് വാർഡന്മാരായി നിയമിച്ചിട്ടും കാട്ടുപന്നിശല്യം വർധിക്കുന്നത് ചില പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഉദാസീനതയും നിയമത്തെകുറിച്ചുള്ള അറിവില്ലായ്മയും കൊണ്ടാണെന്ന് ഗൺ ലൈസൻസീസ് അസോസിയേഷൻ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.മുളിയാർ,പുത്തിഗെ, കിനാനൂർ കരിന്തളം,കോടോംബേളൂർ എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസ് ഉള്ളവരെ ഉൾപ്പെടുത്തി എംപാനൽ തയാറാക്കി പന്നികളെ കൊല്ലുന്നതിനുള്ള അനുമതിയും നൽകിയിട്ടുള്ളത്.
കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന പന്നികളെ കൊല്ലുന്നതിന് കർഷകരും തോക്ക് ലൈസൻസുള്ളവരും അപേക്ഷ നൽകിയിട്ടും പല പഞ്ചായത്തുകളും നടപടി സ്വീകരിച്ചിട്ടില്ലെന്നും യോഗം ആരോപിച്ചു. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനെ തുടർന്ന് കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു.എൻ.എ.നെല്ലിക്കുന്ന് എംഎൽഎ.ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് റാവു അധ്യക്ഷത വഹിച്ചു.ഡിവൈഎസ്പി ടി.ഉത്തംദാസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ സി.വി.വിനോദ്കുമാർ, ജില്ലാ സെക്രട്ടറി മോഹനൻ കുട്ടിയാനം, കെ.പി.ശ്രീകുമാർ, എം.രാഘവൻ, ടി.പീതാംബരൻ, എ.അരവിന്ദാക്ഷൻ നായർ, എച്ച്.ശിവറാംഭട്ട്, ഇ.ബാലകൃഷ്ണൻ, ഗിരീഷ് എ നായർ ,എ.പി.ജയകുമാർ, സി.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.