അടച്ചിട്ട വീട്ടിൽ കവർച്ച: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു
Mail This Article
കാഞ്ഞങ്ങാട് ∙ കാട്ടുകുളങ്ങരയിലെ അടച്ചിട്ട വീട്ടിൽ നിന്നു ഏഴു പവന്റെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കൊല്ലം വാളത്തുങ്കൽ ചേതന നഗറിലെ ഉണ്ണി നിവാസിൽ ഉണ്ണി മുരുകനെ (30) ആണ് ഇന്നലെ കാഞ്ഞങ്ങാട് നഗരത്തിലെ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നു 3 പവന്റെ സ്വർണം കണ്ടെടുത്തു.
കൊല്ലത്തെ ജ്വല്ലറിയിലേക്കും തെളിവെടുപ്പിനായി പ്രതിയെ കൊണ്ടു പോയിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ആറിനാണ് സംഭവം. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ സി.വി.ഗീതയുടെ വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്.
ചാരിറ്റിബിൾ ട്രസ്റ്റിന്റെ മറവിൽ പണപ്പിരിവിനായി വീടുകളിലെത്തിയാണ് മോഷണം. ആളില്ലാത്ത സമയം നോക്കിയാണ് ഗീതയുടെ വീട്ടിലെത്തിയത്. വീടിന്റെ പരിസരത്ത് തന്നെയാണ് ഇവർ താക്കോൽ സൂക്ഷിക്കുന്നതെന്ന് പ്രതികൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതേ വീട്ടിൽ പ്രതി നേരത്തെ പിരിവിനെത്തി 100 രൂപ സംഭാവനയായും വാങ്ങിയിരുന്നു. പിന്നീട് ഗീത ജോലിക്ക് പോകുന്നത് വരെ കാത്തിരിക്കുകയായിരുന്നു.
ഇവർ ജോലിക്ക് പോയതിന് പിന്നാലെ പ്രതികൾ വീട്ടിലെത്തി താക്കോൽ എടുത്ത ശേഷം വീടുതുറന്നു അലമാരയിൽ സൂക്ഷിച്ച സ്വർണവും മൊബൈൽ ഫോണും കവരുകയായിരുന്നു. മോഷണത്തിന് ശേഷം ടാക്സിയിൽ ഉണ്ണി നാടുവിടുകയും ചെയ്തു. കോഴിക്കോട് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.