കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുൻപിൽ മേൽനടപ്പാലത്തിന്റെ പണി തുടങ്ങി
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിക്ക് മുൻപിൽ സർവീസ് റോഡുകളെ ബന്ധിപ്പിച്ച് മേൽപാലം വേണമെന്ന ആവശ്യത്തിന് പരിഹാരമായില്ലെങ്കിലും മേൽനടപ്പാലത്തിന്റെ പണി തുടങ്ങി. ജില്ലാ ആശുപത്രിക്ക് മുൻപിൽ ദേശീയപാതയ്ക്ക് കുറുകെ ആണ് രോഗികൾക്കും മറ്റുള്ളവർക്കും നടന്നു പോകാനായി മേൽനടപ്പാലം നിർമിക്കുന്നത്. അതേ സമയം, ഇവിടെ മേല്‍പാത വേണമെന്ന ആവശ്യം ശക്തമായിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഇതുവരെ ദേശീയപാത അതോറിറ്റിയിൽ നിന്നോ സർക്കാരിൽ നിന്നോ ലഭിച്ചിട്ടില്ല. ഹൈക്കോടതിയില്‍ ആണെങ്കില്‍ കേസ് നീണ്ടു പോകുകയാണ്.
നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ പ്രധാന പാതയിൽ നിന്നു എൻട്രിയും റാംപ് സഹിതമുള്ള മേൽനടപ്പാലവും നിർമിക്കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. ഇതിന് മറുപടിയായി മേൽപാലമാണ് കൂട്ടായ്മ ആവശ്യപ്പെടുന്നതെന്നും ഇതു നടന്നില്ലെങ്കിൽ വീതിയേറിയ മേൽനടപ്പാലമെങ്കിലും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ജില്ലാ ആശുപത്രിയിലേക്ക് എത്താൻ വട്ടം ചുറ്റേണ്ടി വരും. മലയോരത്ത് നിന്നും മാവുങ്കാൽ വഴി രോഗികളുമായി വരുന്ന വാഹനങ്ങൾ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നു 1 കിലോമീറ്റർ കൂടുതൽ സഞ്ചരിച്ച് ആറങ്ങാടിയിൽ എത്തി വേണം തിരിച്ചുജില്ലാ ആശുപത്രിയിലേക്ക് വരാൻ. മാവുങ്കാലിൽ നിന്നു വരുന്ന വാഹനങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കണമെങ്കിൽ 2 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം.
ജില്ലാ ആശുപത്രിയിൽ നിന്നു രോഗികളെ പരിയാരത്തേക്ക് കൊണ്ടു പോകാൻ മുക്കാൽ കിലോമീറ്റർ സഞ്ചരിച്ച് ചെമ്മട്ടംവയൽ എത്തി വേണം പരിയാരത്തേക്ക് പോകാൻ. ചുറ്റൽ കൂടിയാകുമ്പോൾ ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടി വരും.ദേശീയപാത പണി പൂർത്തിയാകുന്നതോടെ സർവീസ് റോഡിൽ കൂടി മാത്രമേ ജില്ലാ ആശുപത്രിയിൽ എത്താൻ കഴിയൂ. കൂടാതെ ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് എൻട്രി ഇല്ലാത്തതിനാൽ അപകടം നടന്നാൽ കിലോമീറ്ററുകൾ ചുറ്റി വേണം അപകടത്തിൽ പെട്ടവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ. ജില്ലാ ആശുപത്രിക്ക് പുറമേ കല്യാണ്‍ റോഡിലും മേല്‍നടപ്പാലത്തിന്റെ പണി തുടങ്ങിയിട്ടുണ്ട്.