അബൂബക്കർ സിദ്ദീഖ് വധം: തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി
Mail This Article
കാസർകോട് ∙ പ്രവാസിയായ പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിൽ അബൂബക്കർ സിദ്ദീഖിനെ (31) കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ പൈവളിഗെക്കടുത്താണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം കാർ കസ്റ്റഡിയിലെടുത്തു.
പണമിടപാടുമായി തർക്കത്തെ തുടർന്നു ഗൾഫിൽ നിന്നു വിളിച്ചു വരുത്തി 2022 ജൂൺ 26നാണ് അബൂബക്കർ സിദ്ദിഖിനെ കാറിൽ കയറ്റി കൊണ്ടു പോയി ആൾ താമസമില്ലാത്ത വീട്ടിൽ വച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതിനു ശേഷം പിറ്റേന്നു ബന്തിയോട്ടെ ഒരു സ്വകാര്യ ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചതിനു ശേഷം സംഘം രക്ഷപ്പെട്ടത്. സംഭവത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടതും ഇതേ കാറിലായിരുന്നു.
കേസിൽ ഇതുവരെ 13 പ്രതികളെ അറസ്റ്റ് ചെയ്തു. 6 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഈ പ്രതികൾ എല്ലാം വിദേശത്താണെന്നു അന്വേഷണ സംഘം സംശയിക്കുന്നു. അറസ്റ്റിലായ പ്രതികൾക്കു ജാമ്യം ലഭിച്ചിരുന്നു.തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം.
ഇതിനിടെയായിരുന്നു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.അബൂബക്കർ സിദ്ദിഖിന്റെ കുടുംബം മുഖ്യമന്ത്രി നൽകിയ പരാതിയെ തുടർന്നു അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു വിട്ടത്.എസ്ഐ കെ.രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രതീഷ് എന്നിവരും ഫൊറൻസിക് സംഘവും കാർ പരിശോധിച്ചു.