ചരിത്രത്തിനു മേൽ ചുട്ടികുത്തി തട്ടമിട്ട സാബ്രി കലാമുറ്റത്തേക്ക്
Mail This Article
ആയൂർ ∙ സാബ്രി എന്ന അറബി വാക്കിന്റെ അർഥം ക്ഷമയുള്ളവളെന്നാണ്. വശപ്പെടുത്താൻ ഏറെ ക്ഷമ ആവശ്യമായ ക്ഷേത്ര കലയായ കഥകളിയിൽ അരങ്ങുണർത്താൻ ഒരുങ്ങുകയാണ് ഇടമുളയ്ക്കൽ തേജസ്സിൽ നിസാം അമ്മാസിന്റെയും അനീഷയുടേയും മകളായ സാബ്രി. തട്ടമിട്ട പെൺകുട്ടി കഥകളി മുദ്രകൾ ആദ്യമായി അഭ്യസിച്ചപ്പോൾ തൃശൂർ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽ പിറന്നത് പുതു ചരിത്രം കൂടിയായിരുന്നു. മുസ്‌ലിം സമുദായത്തിൽ നിന്ന് ആദ്യമായാണ് ഒരു പെൺകുട്ടി ക്ഷേത്ര കലയായ കഥകളി അഭ്യസിക്കാൻ എത്തിയത്.
കലാമണ്ഡലത്തിലെ അധ്യാപകനായിരുന്ന ചടയമംഗലം സ്വദേശി ആരോമലാണ് സാബ്രിയുടെ കഴിവിനെ തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഒന്നര വർഷത്തോളം കഥകളി അഭ്യസിച്ചു. പ്രവേശന പരീക്ഷയും അഭിമുഖവും വിജയിച്ച ശേഷമാണ് കലാമണ്ഡലത്തിൽ എട്ടാം ക്ലാസിലേക്കു സാബ്രി പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം മുതലാണ് കലാമണ്ഡലത്തിൽ കഥകളിക്കു പെൺകുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങിയത്.
കഥകളി തെക്കൻ വിഭാഗത്തിൽ സാബ്രി ഉൾപ്പെടെ ഏഴ് പെൺകുട്ടികളാണ് ഇക്കൊല്ലം പ്രവേശനം നേടിയത്. ഡോ.കലാമണ്ഡലം ഗോപി ആശാനാണ് സാബ്രിക്ക് ആദ്യ മുദ്രകൾ പകർന്നു നൽകിയത്. കഥകളി വേദികളിൽ ഫോട്ടോ എടുക്കാനായി ഫൊട്ടോഗ്രഫറായ നിസാം പോകുമ്പോൾ പിതാവിന്റെ കൈപിടിച്ചു കുഞ്ഞു സാബ്രിയും ഒപ്പം കൂടിയിരുന്നു. ആറു വയസ്സുകാരിക്ക് കഥകളിയുടെ കടുംനിറങ്ങളോടും, ചമയങ്ങളോടും വല്ലാത്ത ഇഷ്ടം അന്നു മുതലേ തോന്നി തുടങ്ങി.
വലുതായപ്പോൾ കഥകളി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായി. കുടുംബവും ബന്ധുക്കളും ഈ ആഗ്രഹത്തോടൊപ്പം നിന്നതോടെയാണ് ഇടമുളയ്ക്കൽ ഗവ. ജവാഹർ എച്ച്എസിൽ നിന്ന് ഏഴാം തരം പൂർത്തിയായ ശേഷം സാബ്രി കലാമണ്ഡലത്തിലെത്തിയത്. സ്കൂൾ പഠന കാലത്ത് കലോത്സവങ്ങളിൽ ഒപ്പനയിൽ പങ്കെടുത്തിട്ടുണ്ട്. കഥകളി പഠിച്ച ശേഷം കലാമണ്ഡലത്തിൽ തന്നെ അധ്യാപികയായി ജോലി ചെയ്യണമെന്നാണു സാബ്രിയുടെ ആഗ്രഹം. സഹോദരൻ യാസീനും എല്ലാ പിന്തുണയുമായി സഹോദരിക്കൊപ്പമുണ്ട്.
English Summary: This is the first time a girl from the Muslim community has come to learn the temple art of Kathakali