ADVERTISEMENT

കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന് മികച്ച സുരക്ഷയൊരുക്കാൻ പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണം. എൻഎസ്എസ്, എൻസിസി, എസ്പിസി, സ്കൗട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയിലെ 2800 കുട്ടികളും പൊലീസിനെ സഹായിക്കും. നഗരത്തിന്റെയും വേദികളുടെയും സുരക്ഷ പൊലീസിനാണ്. ഷാഡോ പൊലീസിന്റെയും സേവനം ലഭ്യമാക്കും. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

ഗതാഗത നിയന്ത്രണമുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും. പ്രധാന വേദിക്കരികിൽ കൺട്രോൾ റൂമും മറ്റ് വേദികളുടെ സമീപത്ത് ഔട്ട്പോസ്റ്റുകളുമുണ്ടാകും. പെൺകുട്ടികൾക്ക് താമസ സൗകര്യം ഒരുക്കുന്ന സ്കൂളുകളിൽ വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പു വരുത്തും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ വേദികളിലെയും താമസസൗകര്യ കേന്ദ്രങ്ങളിലെയും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശ്രാമം മൈതാനത്ത് എത്തുന്നവർക്ക് ലിങ്ക് റോഡ്, മൈതാനത്തിന്റെ കിഴക്കു ഭാഗം, ചുറ്റുമുള്ള റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. 

സ്വർണക്കപ്പ് നാളെ വരും
ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട്ടു നിന്നു പുറപ്പെടും.  നാളെ കുളക്കടയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. തുടർന്ന് മാർത്തോമ്മാ ഹൈസ്‌കൂൾ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ, നെടുവത്തൂർ ജംക്‌ഷൻ, എഴുകോൺ, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രി മുക്ക്, മുക്കട ജംക്‌ഷൻ, ഇളംമ്പള്ളൂർ, കേരളപുരം ഹൈസ്‌കൂൾ, ടികെഎംഎച്ച്എസ്എസ് കരിക്കോട്, മൂന്നാം കുറ്റി, കോയിക്കൽ, രണ്ടാം കുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലാണു സ്വീകരണം. 14 വർഷത്തിന് ശേഷമാണ് കൊല്ലത്തേക്കു കലോത്സവം എത്തുന്നത്.

കലവറ നിറയ്ക്കൽ
‘കലവറ നിറയ്ക്കൽ’ സെന്റ് ജോസഫ്സ് കോൺവന്റ് ജിഎച്ച്എസ്എസിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ‘മേളയ്ക്കൊരു നാളികേരം’ എന്ന പേരിലാണ് കലവറ നിറയ്ക്കൽ പരിപാടി.  ഇന്നു നാളെയും ഭക്ഷണ കമ്മിറ്റി പ്രതിനിധികൾ ഓരോ സ്‌കൂളുകളിലും അനുബന്ധ പ്രദേശങ്ങളിലുമെത്തിയാണ് ഊട്ടുപുരയ്ക്ക് ആവശ്യമായ ഉൽപന്നങ്ങൾ സ്വീകരിക്കും. നാളികേരമാണ് പ്രധാനമായും ശേഖരിക്കുന്നത്.

ലഹരി മുക്തം
കോർപറേഷൻ, പൊലീസ്, എക്സൈസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വേദികൾക്ക് അരികിലുള്ള കടകളിൽ പരിശോധനകൾ നടത്തും. ലഹരി പദാർഥങ്ങളുടെ സാന്നിധ്യം കടകളിൽ ഇല്ലെന്ന് ഉറപ്പു വരുത്തും.

സംസ്കൃതോത്സവം 
ശങ്കേഴ്സ് ആശുപത്രിക്ക് അടുത്തുള്ള ജവാഹർ ബാലഭവനിലാണ് സംസ്കൃതോത്സവത്തിനു വേദിയൊരുക്കുന്നത്. സംസ്കൃത സെമിനാറും, പണ്ഡിത സമാദരണവും 5 ന് രാവിലെ 9 നടക്കും. 

അറബിക് കലോത്സവം 
കടപ്പാക്കട സ്പോർട്സ് ക്ലബ്, ആശ്രാമം കെവി എസ്എൻഡിപി യുപിഎസ് എന്നീ വേദികളിലാണ് അറബിക് കലോത്സവം നടക്കുന്നത്. അറബിക് എക്സിബിഷൻ ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. 

ഹരിത ചട്ടം 
അധ്യാപകർ, പിടിഎ, ശുചിത്വ മിഷൻ, ഹരിത മിഷൻ, കുടുംബശ്രീ, കൊല്ലം കോർപറേഷൻ, നാഷനൽ ഗ്രീൻ കോർപ്സ്, ഇക്കോ ക്ലബ്ബുകൾ തുടങ്ങിയവ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് കലോത്സവത്തിനായി ഹരിത ചട്ടം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഈറ കൊണ്ടുള്ള കുട്ടകളും ഓല കൊണ്ടുള്ള വല്ലങ്ങളും സ്ഥാപിക്കും.

ഹരിത ചട്ടങ്ങൾ നിർദേശിക്കുന്ന ബാനറുകൾ എല്ലാ വേദികളിലും സ്ഥാപിക്കും. എൻഎസ്എസ്, വൊളന്റിയേഴ്സ് നിർമിച്ച പേപ്പർ ബാഗുകളും, പേപ്പർ പേനകളും കുട്ടികൾക്ക് നൽകും. വേദികളിൽ കുപ്പി വെള്ളം അനുവദിക്കില്ല. പകരം കുട്ടികൾ കൊണ്ട് വരുന്ന സ്റ്റീൽ ബോട്ടിലിൽ വെള്ളം നിറച്ച് നൽകും. 

സാംസ്കാരിക പരിപാടികൾ
സാംസ്കാരിക പരിപാടികൾ നീലാംബരി ഓപ്പൺ എയർ തിയേറ്ററിലാണ്. ഉദ്ഘാടന സമ്മേളനം 4 വൈകിട്ട് 5ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ആദ്യദിനം ഓണപ്പാട്ടുകളും മറ്റു നൃത്തവിസ്മയങ്ങൾ അരങ്ങേറും. രണ്ടാം ദിനം കാവ്യസായാഹ്നവും കവി സംഗമവും നാടൻപാട്ടും നാടൻ കലകളും. 6ന് വൈകിട്ട് പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുക്കുന്ന ചലച്ചിത്ര വിശേഷം. തുടർന്നു നാടൻ പാട്ടരങ്ങ്. 7ന് വൈകിട്ട് വിവിധ പരിപാടികളോടെ സാംസ്കാരിക സായാഹ്നം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com