സുരക്ഷ ഒരുക്കാതെയുള്ള ദേശീയപാത നിർമാണം: ഒരു മാസത്തിനുള്ളിൽ 3 മരണം; അപകടമേഖല സന്ദർശിച്ച് സബ് ജഡ്ജി
Mail This Article
കൊട്ടിയം ∙ സുരക്ഷ ഒരുക്കാതെയുള്ള ദേശീയപാത നിർമാണം സംബന്ധിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി.മഞ്ജു കൊട്ടിയം ജംക്‌ഷനിലെയും സമീപ പ്രദേശങ്ങളിലെയും അപകട മേഖലകൾ സന്ദർശിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കാത്തത് മൂലം കൊട്ടിയത്തും സമീപപ്രദേശങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളെ തുടർന്നാണു കൊട്ടിയം പൗരവേദി കൊല്ലം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചത്.
സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കാത്തത് മൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 3 പേരാണ് അപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ ദിവസം ലീഗൽ സർവീസ് അതോറിറ്റി കേസ് പരിഗണിച്ചിരുന്നു പ്രസ്തുത ഹർജി പരിഗണിക്കവേ നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുള്ളതായി കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചതിനെ തുടർന്നാണ് യഥാർഥ വസ്തുതകൾ പരിശോധിക്കുന്നതിനായി നേരിട്ട് സെക്രട്ടറി സ്ഥലത്ത് എത്തിയത്. നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ അപകടകരമായ അവസ്ഥ കൊട്ടിയം പൗരവേദി ഭാരവാഹികളും വ്യാപാരികളും പൊതുജനങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും സെക്രട്ടറിയെ ചൂണ്ടിക്കാട്ടി.
കരാർ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന സ്ഥല പരിശോധനയെ തുടർന്ന് അടുത്ത 10 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹരിക്കുമെന്നും സുരക്ഷ ഉറപ്പു വരുത്തുമെന്നും കരാർ കമ്പനിയുടെ അധികാരികൾ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് ഉറപ്പുനൽകി. കൊട്ടിയം പൗരവേദിക്കു വേണ്ടി പ്രസിഡന്റ് കൊട്ടിയം എൻ അജിത് കുമാർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്.