ഉച്ചഭാഷിണി പ്രചാരണം കുറഞ്ഞു; വ്യത്യസ്ത ആശയങ്ങൾ വന്നു
Mail This Article
കൊല്ലം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇത്തവണ കാര്യമായി മാറ്റം. ഉച്ചഭാഷിണിയിലൂടെ മത്സരിച്ചുള്ള പ്രചാരണം ഇത്തവണ കാര്യമായി കുറഞ്ഞു. നേതാക്കൾ ചേർന്നുള്ള പ്രഭാത സവാരി പോലുള്ള പുതിയ പ്രചാരണ രീതികളും പ്രകടമായി. റോഡ് ഷോ നടത്തിയും വ്യാപാര സ്ഥാപനങ്ങളിലും കമ്പോളങ്ങളിലും തൊഴിൽ ശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തി പരമാവധി വോട്ടർമാരെ നേരിട്ടു കണ്ടും വോട്ട് അഭ്യർഥിക്കാനാണ് സ്ഥാനാർഥികൾ ശ്രമിച്ചത്. സംസ്ഥാന നേതാക്കൾ കുടുംബ യോഗങ്ങളിൽ പങ്കെടുക്കാൻ ശ്രദ്ധ ചെലുത്തി.
യുവാക്കൾ, വനിതകൾ, തൊഴിലാളികൾ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങൾ നടത്തുകയും അവരുമായി നേതാക്കൾ സംവദിക്കുകയും ചെയ്തു. ബോർഡുകൾ സ്ഥാപിക്കുന്നതിലും പോസ്റ്റർ പതിക്കുന്നതിലും മിതത്വം പാലിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ ഓരോ സ്ഥാനാർഥിയും ഒട്ടേറെ തരം പോസ്റ്ററുകൾ പുറത്തിറക്കുമായിരുന്നു. ഇത്തവണ അതു മൂന്നോ നാലോ തരമായി കുറഞ്ഞു. പ്രചാരണത്തിന്റെ അവസാന നാളുകളിലാണ് ഉച്ചഭാഷിണിയിലൂടെ അനൗൺസ്മെന്റ് സജീവമായത്. സ്ഥാനാർഥികളുടെ സ്വീകരണ പര്യടനം നടന്നെങ്കിലും അമിതമായ ആർഭാടവും ശബ്ദകോലാഹലവും കുറഞ്ഞു.