ആവേശം ചോരാതെ വോട്ടെടുപ്പ്
Mail This Article
ആയൂർ ∙ വേനൽച്ചൂടിനെക്കാൾ പ്രാധാന്യം വോട്ടിനുണ്ടെന്നു തെളിയിക്കുന്നതായിരുന്നു കിഴക്കൻ മേഖലയിലെ പോളിങ് ശതമാനം. വെയിൽ ഉറയ്ക്കുന്നതിന് മുൻപു വോട്ട് ചെയ്തു മടങ്ങാമെന്ന ചിന്തയിൽ ആളുകൾ എത്തിയതോടെ 7 മണി മുതൽ ബൂത്തുകൾക്കു മുന്നിൽ നീണ്ട ക്യൂ ദൃശ്യമായി. സമയം നീങ്ങി തുടങ്ങിയതോടെ ക്യൂവിന്റെ നീളവും കൂടിക്കൊണ്ടിരുന്നു. ഒൻപതു മണിയോടെ ചൂടിന്റെ കാഠിന്യം കൂടിയിട്ടും ഇതെല്ലാം അവഗണിച്ചു ആളുകൾ ക്ഷമയോടെ കാത്തിരുന്നു. വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയതോടെ ഇടമുളയ്ക്കൽ, ഇളമാട് പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ രാവിലെ അരമണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ പൊടിയാട്ടുവിള 29–ാം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രം വൈകിട്ടോടെ തകരാറിലായതിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഇവിടെ വോട്ടിങ് തടസ്സപ്പെട്ടു. തകരാർ പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നു പുതിയ വോട്ടിങ് യന്ത്രം കൊണ്ടു വന്ന ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ നീറായിക്കോട് സെന്റ് ജോർജ് യുപിഎസ്, ആയൂർ ജവാഹർ യുപിഎസ്, പെരിങ്ങള്ളൂർ ഗവ. എൽപിഎസ്, ഇടമുളയ്ക്കൽ ജവാഹർ എച്ച്എസ്, ഇളമാട് പഞ്ചായത്തിലെ തേവന്നൂർ എച്ച്എസ്, ഇളമാട് ഗവ. യുപിഎസ് എന്നിവിടങ്ങളിലാണ് രാവിലെ വോട്ടിങ് യന്ത്രം തകരാറിലായത്. വേനൽ ചൂട് കടുക്കുന്നതിനാൽ ഉച്ചയോടെ ബൂത്തുകളിൽ ആളുകൾ കുറയുമെന്ന ധാരണയിൽ പലരും ഉച്ചയോടെ എത്തിയെങ്കിലും അപ്പോഴും പല ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു.
ആവേശം ചോരാതെ വോട്ടെടുപ്പ്
കടയ്ക്കൽ ∙ കനത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്. മലയോര മേഖല ഉൾപ്പെടുന്ന ചടയമംഗലം നിയോജക മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ഒരു മണിക്കൂറിലധികം രാവിലെ വോട്ടിടാൻ കാത്തിരിക്കേണ്ടി വന്നു. മുൻപെങ്ങും ഇല്ലാത്ത തരത്തിൽ രാവിലെ തന്നെ വോട്ടിടാൻ ആളുകൾ എത്തി. 11 മണിയായപ്പോൾ ബൂത്തുകൾക്ക് മുന്നിൽ വൻ തിരക്കായിരുന്നു. ചില സ്ഥലങ്ങളിൽ വോട്ടെടുപ്പ് മന്ദഗതിയിൽ നീങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കി. രാവിലെ മുതൽ ഉച്ചവരെ ഉണ്ടായ തിരക്ക് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി. പുലർച്ചെ 6 മുതൽ ബുത്തുകൾക്കു മുന്നിൽ ആളുകളുടെ ക്യൂ തുടങ്ങിയിരുന്നു.
ചടയമംഗലം നിയോജക മണ്ഡലത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. കടയ്ക്കൽ ആൽത്തറമൂട്ടിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് വേണ്ടി സ്ഥാപിച്ചിരുന്ന ബോർഡും പോസ്റ്ററും കഴിഞ്ഞ രാത്രി നശിപ്പിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസുകാർ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പ്രശ്ന ബാധിത ബൂത്തുകളായ പോരേടം, ചിതറ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. ചിതറ പഞ്ചായത്തിൽ തൊളിപച്ച നിവാസികൾ 10 കിലോമീറ്റർ കാൽനട യാത്ര ചെയ്ത് ഇത്തവണയും അരിപ്പയിലെ സ്കൂളിൽ എത്തി വോട്ട് ചെയ്തു. 20 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ചടയമംഗലം പഞ്ചായത്തുകളിലെ ബൂത്തുകളിലും രാവിലെ മുതൽ തിരക്കായിരുന്നു.
ആവേശത്തോടെ കൊട്ടാരക്കര വിധിയെഴുതി
കൊട്ടാരക്കര ∙ കൊടുംചൂടിനെ തോൽപ്പിച്ച ആവേശവുമായി വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ നിരന്നു. ന്യൂനപക്ഷ മേഖലകളിലും ക്യൂ മണിക്കൂറുകളോളം നീണ്ടു. തിരക്ക് കാരണം മടങ്ങിയ പലരും പിന്നീടെത്തി വോട്ട് ചെയ്തു. സംഘർഷരഹിതമായ തിരഞ്ഞെടുപ്പായിരുന്നു കൊട്ടാരക്കരയിൽ. രാവിലെ ആറര മുതൽ മിക്ക ബൂത്തുകളിലും വോട്ടർമാർ എത്തി തുടങ്ങി.
ഉച്ചയ്ക്ക് വേനലിന്റെ കാഠിന്യത്തിലും വോട്ടർമാർ എത്തിക്കൊണ്ടിരുന്നു. ആദ്യമണിക്കൂറിൽ തന്നെ മിക്ക ബൂത്തുകളിലും 10% പോളിങ് രേഖപ്പെടുത്തി. ഒരു മണിയോടെ 31% പിന്നിട്ടു. മുന്നു മണിയോടെ ക്യു വീണ്ടും ശക്തിപ്പെട്ടു. ആറു മണിയോടെ കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ 62% പോളിങ് രേഖപ്പെടുത്തി. അപ്പോഴും പല ബൂത്തുകളിലും ക്യൂ തുടരുകയായിരുന്നു. ചില ഒറ്റപ്പെട്ട പരാതികൾ മാത്രമാണ് ഉദ്യോഗസ്ഥർക്ക് പോളിങ് സ്റ്റേഷനുകളിൽ നിന്നു ലഭിച്ചത്. ഉദ്യോഗസ്ഥരുടെ കാലതാമസം കാരണം പോളിങ് വൈകുന്നുവെന്നായിരുന്നു പല പരാതികളും.
തിരക്കിനിടയിൽ പൊതുപ്രവർത്തകരും ക്യൂ പാലിച്ച് വോട്ട് രേഖപ്പെടുത്തി. മുൻ എംപി ചെങ്ങറ സുരേന്ദ്രൻ പടിഞ്ഞാറ്റിൻകര ഗവ. യുപിഎസിൽ വോട്ട് രേഖപ്പെടുത്തി. മുൻ എംഎൽഎ പി.അയിഷപോറ്റി പടിഞ്ഞാറ്റിൻകര മന്നം മെമ്മോറിയൽ സ്കൂളിൽ ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് കൊട്ടാരക്കര ഡയറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാലിനൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.
പുത്തൂരിൽ പോളിങ് സമാധാനപരം
പുത്തൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പിനു ജനം വിധിയെഴുതി മടങ്ങി. പോളിങ് പൊതുവേ സമാധാനപരം. വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ചിലയിടങ്ങളിൽ കല്ലുകടിയായി. എഴുകോൺ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ, ആറ്റുവാശേരി യുപിഎസ്, പുല്ലാമല വെൽഫയർ എൽപിഎസ് എന്നിവിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് അര മണിക്കൂറോളം വൈകി.
മിക്ക പോളിങ് ബൂത്തുകളിലും ആദ്യ മണിക്കൂറുകളിൽ നീണ്ട വരി കണ്ടു. വേനൽച്ചൂടിൽ പെടാതെ വോട്ട് ചെയ്യാൻ രാവിലത്തെ സമയം തിരഞ്ഞടുത്തതാണു വരി നീളാൻ കാരണം. പക്ഷേ ഉച്ചയ്ക്കു ശേഷം സ്ഥിതി മാറി.തീരെ ചുരുക്കം ചിലയിടങ്ങളിൽ മാത്രം പോളിങ് സമയം അധികം അനുവദിക്കേണ്ടി വന്നു. മിക്ക ബൂത്തുകളിലും വോട്ടിങ് ശതമാനത്തിൽ മുന്നിട്ടു നിൽക്കുന്നത് സ്ത്രീ വോട്ടർമാരാണ്
വരി നിന്നു വലഞ്ഞെന്ന് പരാതി
പുത്തൂർ ∙ പവിത്രേശ്വരം പഞ്ചായത്തിലെ ഇടവട്ടം എൻഎസ്എസ് എൽപിഎസിലെ നമ്പർ 195 ബൂത്തിൽ വോട്ടിടാൻ എത്തിയവർ വരി നിന്നു വലഞ്ഞെന്നു പരാതി. രാവിലെ മുതൽ തുടങ്ങിയ നീണ്ട വരി ഇന്നലെ വൈകിട്ട് പോളിങ് സമയം കഴിഞ്ഞും നീണ്ടു. ഇവിടെ പോളിങ് മെല്ലെപ്പോക്കിലാണെന്ന് തുടക്കം മുതൽ തന്നെ പരാതിയുണ്ടായിരുന്നു. വരി നിന്നു മടുത്ത ചിലർ മടങ്ങിപ്പോയി തിരികെ എത്തിയെങ്കിലും വരിയുടെ നീളത്തിനു കുറവുണ്ടായില്ല. ഇടയ്ക്കു ചിലർ പ്രതിഷേധവും പുറപ്പെടുവിച്ചു. ഒടുവിൽ ഒരു മണിക്കൂറിലേറെ സമയം അധികം അനുവദിച്ചാണ് ഇവിടെ വോട്ടെടുപ്പ് അവസാനിപ്പിച്ചത്.
ബിഎൽഒയെ മാറ്റി
പവിത്രേശ്വരം ∙ പഞ്ചായത്തിൽ കൈതക്കോട് മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ പ്രവർത്തിച്ച 192-ാം നമ്പർ ബൂത്തിലെ ബിഎൽഒയെ പരാതിയെ തുടർന്നു മാറ്റി. മുൻകൂട്ടി വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്യാതിരുന്ന ബിഎൽഒ ബൂത്തിൽ സ്ലിപ്പുകൾ വിതരണം ചെയ്യുകയും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയെത്തുടർന്നാണു മാറ്റിയത്. പകരം മറ്റൊരാൾക്കു ചുമതല കൈമാറി. ബിഎൽഒയ്ക്ക് എതിരെ എൽഡിഎഫ് ആണ് പരാതി ഉന്നയിച്ചത്. ബിഎൽഒയെ മാറ്റാനുള്ള ശ്രമം യുഡിഎഫ് ചെറുത്തു. ഇതു പൊലീസുമായി വാക്കേറ്റത്തിനു വഴി വച്ചു. ഒടുവിൽ ഇരുവിഭാഗത്തിലുംപെട്ട തർക്കക്കാരെ ബൂത്തിന്റെ പരിസരത്തു നിന്നു പൊലീസ് ബലം പ്രയോഗിച്ചു മാറ്റിയതോടെ സ്ഥിതി ശാന്തമായി.