ADVERTISEMENT

ശാസ്താംകോട്ട ∙ കുവൈത്തിലെ തീപിടിത്തത്തിൽ ജീവൻ വെടിഞ്ഞ ഷെമീറിന്റെ ആനയടി വയ്യാങ്കരയിലുള്ള വീട്ടിലേക്ക് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പ്രവാഹമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചെയ്യുന്നുണ്ടെന്ന ഉറപ്പ് നൽകിയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുമാണ് മന്ത്രിമാർ, എംപി, എംഎൽഎ, സബ് കലക്ടർ, ആർഡിഒ, റൂറൽ എസ്പി ഉൾപ്പെടെയുള്ള അധികൃതർ മടങ്ങിയത്.

സംഭവം നാട്ടിലറിഞ്ഞ സമയം മുതൽ ഷെമീറിന്റെ വീട്ടിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് എത്തിയത്. കൊല്ലം– ആലപ്പുഴ ജില്ലാ അതിർത്തിയിലുള്ള വീടും പരിസരങ്ങളും മൂകമാണെങ്കിലും ഇരു ജില്ലകളിലെയും ജനപ്രതിനിധികളും ഭരണ– പ്രതിപക്ഷ വ്യത്യാസമില്ലാതെ പൊതുപ്രവർത്തകരും നാട്ടുകാരും സാമുദായിക സംഘടന പ്രവർത്തകരും ഇവിടെയെത്തി. മുൻപ് കുടുംബം താമസിച്ചിരുന്ന ഓയൂരിൽ നിന്നും ബന്ധുക്കൾ അടക്കം ഒട്ടേറെപ്പേരുമെത്തി.

എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന ഷെമീറിന്റെ ഓർ‍മകൾ പങ്കുവച്ച് സുഹൃത്തുക്കളും എത്തുന്നുണ്ട്. വീടിന്റെ സമീപത്തുള്ള കൊല്ലം–തേനി ദേശീയ പാതയിലൂടെയാണ് ഷെമീർ ഡ്രൈവറായിരുന്ന സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത്. കായംകുളം മുതൽ ഓയൂർ വരെയുള്ള റൂട്ടിൽ സൗഹൃദങ്ങളും ഏറെയായിരുന്നു. പ്രവാസജീവിതം തുടരുമ്പോഴും സൗഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഷെമീർ ശ്രദ്ധിച്ചിരുന്നു.

‘കൂട്ടത്തിൽ എന്റെ അനിയൻ ഉണ്ടോ?’ 

ശാസ്താംകോട്ട ∙ 'കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ എന്റെ അനിയൻ ഉണ്ടോ എന്ന് ഒന്ന് തിരക്കുമോ.. എന്റെ അനിയൻ മരണപ്പെട്ടു എന്നു പറയുന്നു.. പ്ലീസ്..' കുവൈത്തിലെ അപകട വാർത്തയറിഞ്ഞ് ഷെമീറിന്റെ സൗദിയിലുള്ള സഹോദരൻ ഷൈജു യുഎഇയിലെ മാധ്യമപ്രവർത്തകൻ അരുൺ രാഘവനു ഫെയ്സ്ബുക്കിലൂടെ അയച്ച മെസേജാണിത്. പാസ്പോർട്ട് നമ്പരും പേരും വിലാസവും ചോദിച്ച അരുണിനു ഷെമീറിന്റെ പാസ്പോർട്ടിന്റെ മുൻ പേജിന്റെ പടവും ഷൈജു അയച്ചു. തൊട്ടുപിറകെ ഷൈജു തന്നെ 'പോയി അണ്ണാ..' എന്ന് അറിയിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com