ആ നിശ്ചയദാർഢ്യം ഫലം കണ്ടു; ചങ്ങല വലിച്ചു ട്രെയിൻ നിർത്തി, അച്ഛനെ ആശുപത്രിയിലെത്തിച്ചു
Mail This Article
എഴുകോൺ ∙ ട്രെയിൻ യാത്രയ്ക്കിടെ അച്ഛൻ കൺമുന്നിൽ ബോധരഹിതനായി വീണതു കണ്ട പല്ലവി യാദവ് പിന്നെയൊന്നും ആലോചിച്ചില്ല; എങ്ങനെയും അച്ഛനെ ആശുപത്രിയിലെത്തിക്കണം.
ആ നിശ്ചയദാർഢ്യം ഫലം കണ്ടു; ചങ്ങല വലിച്ചു ട്രെയിൻ നിർത്തി ആശുപത്രിയിലെത്തിച്ചതോടെയാണു മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ആനന്ദ് മഹാദേവ് കദം (55) സുഖം പ്രാപിച്ചത്. സ്വർണത്തിനു നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന ആനന്ദ് 24 വർഷത്തിലേറെയായി കുടുംബത്തോടൊപ്പം കുന്നിക്കോട് ടൗണിൽ വാടകയ്ക്കു താമസിക്കുകയാണ്. ഭാര്യ പുഷ്പയ്ക്കും പല്ലവിക്കുമൊപ്പം മഹാരാഷ്ട്രയിലെ കുടുംബവീട്ടിൽ പോയി ട്രെയിനിൽ മടങ്ങവെ വ്യാഴം വൈകിട്ട് ആറോടെയാണു സംഭവം. ട്രെയിനിൽ കൊല്ലത്തെത്തിയ ഇവർ കൊല്ലം-പുനലൂർ മെമുവിൽ കുന്നിക്കോട്ടേക്കു പോകവേ ചീരങ്കാവിനു സമീപം എത്തിയപ്പോൾ ആനന്ദ് ബോധരഹിതനായി.
വയറിന്റെ അസ്വസ്ഥത കാരണം ഭക്ഷണം യഥാസമയം കഴിക്കാത്തതിനാലാണു കുഴഞ്ഞുവീണത്. മകൾ പല്ലവി (25) ഉടൻതന്നെ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചു. സമീപത്തെ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ചു ചികിത്സയും നൽകി. ആനന്ദിന്റെ അസ്വസ്ഥത മാറിയതോടെ ആശുപത്രി വിടുകയും ചെയ്തു.
പല്ലവി കൈക്കുഞ്ഞായിരിക്കുമ്പോഴാണു കുടുംബം കേരളത്തിൽ എത്തിയത്. പഠനം പൂർണമായും ഇവിടെയായിരുന്നു. എംകോം ബിരുദധാരിയാണ്. 2 മാസം മുൻപായിരുന്നു പല്ലവിയുടെ വിവാഹം. രണ്ടാഴ്ചയ്ക്കുള്ളിൽ മഹാരാഷ്ട്രയിലെ ഭർതൃഗൃഹത്തിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. 2 മക്കൾ കൂടിയുണ്ട് ആനന്ദിനും പുഷ്പയ്ക്കും.