ADVERTISEMENT

കൊല്ലം ∙ രാമൻകുളങ്ങരയ്ക്ക് സമീപം കഴിഞ്ഞ ദിവസം യുവാവിന്റെ മരണത്തിലേക്ക് നയിച്ച മദ്യപാന സംഘത്തിനു പിന്നിലുള്ളവരെക്കുറിച്ചു വൻ ദുരൂഹത. ഇവരുടെ കേന്ദ്രത്തിലേക്ക് പതിവായി പുറത്തു നിന്നുള്ളവർ എത്തിയിരുന്നതായി പറയുന്നു. സംഘത്തിലെ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ലഹരി മരുന്ന് വിപണനത്തിന്റെ വൻ ശൃംഖലയ്ക്ക് പങ്കുണ്ടെന്നാണ് സംശയം. കേന്ദ്ര സർക്കാർ സ്ഥാപനത്തിനായി വാടകയ്ക്ക് ഓടിയിരുന്ന കാറിലാണ് മിക്കപ്പോഴും ആളുകൾ എത്തുന്നത്.

ആഡംബരക്കാറുകൾ പ്രദേശത്ത് പലപ്പോഴും വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.നാലു വർഷത്തിലേറെയായി ലഹരി മരുന്നു സംഘം ഇവിടെ കേന്ദ്രീകരിച്ചിട്ടും എക്സൈസും പൊലീസും കണ്ടില്ലെന്നു നടിച്ചതാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് പ്രദേശവാസികളുടെ പരാതി. ലഹരി മരുന്നു സംഘം നാട്ടുകാർക്കു ഭീഷണിയായി മാറിയിട്ടു വളരെക്കാലമായി. സംഘത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ട യുവാവിന്റെ വീട്ടിലെ ജനാലച്ചില്ലും ഓട്ടോറിക്ഷയും ബൈക്കും രണ്ടു തവണ അടിച്ചു തകർത്തിട്ടുണ്ട്.

പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയതിനു സംഘത്തിലെ ഒരാൾ ഇൗയിടെ പൊലീസ് പിടിയിലായിരുന്നു. നേരത്തേ ഒരു സ്ഥാപനം പ്രവർത്തിച്ചിരുന്ന, കാടു കയറിക്കിടക്കുന്ന വസ്തുവിലാണു സംഘം തമ്പടിക്കുന്നത്. ഇവിടെയുണ്ടായിരുന്ന കാലപ്പഴക്കമുള്ള കെട്ടിടത്തിൽ കൗമാരക്കാർ ഉൾപ്പെടെ എത്തുകയും ലഹരിമരുന്നു കുത്തി വയ്ക്കുന്നതായും പരാതി ഉയർന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നു പൊലീസ് കമ്മിഷണർ ഇടപെട്ടു കെട്ടിടം പൊളിച്ചുമാറ്റി. പിന്നീട് കുറച്ചുകാലം ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ ശല്യം ഇല്ലാതിരുന്നെങ്കിലും വീണ്ടും ആരംഭിച്ചു. രാത്രിയും പകലും സംഘം ഇവിടെ തമ്പടിക്കുകയാണ്. വധശ്രമക്കേസിലെ പ്രതികൾ വരെ സംഘത്തിൽ ഉണ്ട്.

ബൈക്കുകളിൽ ചെറുപ്പക്കാരുടെ സംഘം ഇവിടെ തമ്പടിക്കും. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകാൻ കാറുകളിൽ സംഘം വന്നുപോകുമായിരുന്നുവെന്നും വിവരമുണ്ട്. പൊലീസിന്റെ പരിശോധന മറികടക്കാൻ സ്ത്രീകളെ കാറിലിരുത്തിയാണ് ഇത്തരം സംഘങ്ങളുടെ കാർ യാത്രയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ശക്തികുളങ്ങര, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന സ്ഥലത്താണ് സംഘം കേന്ദ്രീകരിക്കുന്നത്. അതിനാൽ ഇരു പൊലീസ് സ്റ്റേഷനുകളിൽ നിന്നും കാര്യമായ പരിശോധനയോ പട്രോളിങ്ങോ നടത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. പൊലീസിന്റെ അനാസ്ഥയാണ് ലഹരിമരുന്നു സംഘങ്ങൾക്കു തുണയായത്.

ലഹരി മരുന്നു സംഘത്തിൽ പ്രദേശത്തുള്ള ഏതാനും പേരേയുള്ളു. ബാക്കി പുറത്തു നിന്നെത്തുന്നവരാണ്. ഇവരെ ഭയന്നാണു പ്രദേശവാസികൾ കഴിയുന്നത്. സംഘത്തിലെ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ സംശയാസ്പദമായ ഒന്നുമില്ലെന്നു ശക്തികുളങ്ങര പൊലീസ് പറഞ്ഞു.കുറെയേറെപ്പേർ മദ്യം കഴിച്ചതായാണ് നാട്ടുകാർ പറഞ്ഞത്. ഇവർക്കാർക്കും പ്രശ്നങ്ങൾ ഇല്ല. ആശുപത്രിയിൽ കഴിയുന്നവർക്കും പ്രശ്നങ്ങൾ ഇല്ല. ഗോവയിൽ നിന്നു കടത്തിക്കൊണ്ടുവന്ന മദ്യമാണ് സംഘം ഉപയോഗിച്ചത്. ഉപയോഗിക്കാതിരുന്ന 10 ചെറിയ കുപ്പി മദ്യം പൊലീസ് കണ്ടെടുത്തിരുന്നു. മദ്യം കടത്തിക്കൊണ്ടു വന്നു എന്നു കരുതുന്ന ആൾ ഒളിവിലാണ്.

പതിവായി എക്സൈസ് പരിശോധന നടത്തുന്ന സ്ഥലത്താണ് സംഭവം. രഹസ്യ നിരീക്ഷണവും നടത്താറുണ്ട്. സംഘത്തിനെതിരെ നേരത്തെ 7 കേസുകൾ എടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചു അന്വേഷണം നടക്കുന്നു. മദ്യം പിടിച്ചെടുത്തതുമായി പൊലീസിന്റെ അന്വേഷണവും നടക്കുന്നുണ്ട്. പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com