ADVERTISEMENT

ആര്യങ്കാവ്∙ ആശുപത്രിയിൽ മരിച്ച ഉറ്റവരില്ലാത്ത വീട്ടമ്മയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച് പഞ്ചായത്ത് അംഗവും സുഹൃത്തും. പാലരുവി കവലയിൽ മാമ്പഴക്കച്ചവടം നടത്തിയിരുന്ന മംഗ്ലാന്തേരിയിൽ വീട്ടിൽ രാധാമണിയുടെ (60) സംസ്കാര ചടങ്ങുകളാണ് പഞ്ചായത്തംഗം വി.എസ്.വിഷ്ണുവും സുഹൃത്ത് ഷൈജുവും ചേർന്നു നടത്തിയത്. രോഗബാധിതയായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാധാമണി കഴിഞ്ഞദിവസം രാവിലെയാണ് മരിച്ചത്.

പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധാമണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് ഷൈജുവായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതോടെ കൂട്ടിരിപ്പിന് ആളില്ലാത്തതിനാൽ ഷൈജു ഒപ്പമിരുന്നു. സ്ത്രീകളായ സഹായികളെ കൂട്ടിരിപ്പിന് വേണമെന്നതിനാൽ ഷൈജു ഇക്കാര്യം വിഷ്ണുവിനെ അറിയിച്ചു. ഇതിനായി ആളെ അന്വേഷിക്കുന്നതിനിടെ രാധാമണി മരിച്ചു. ഉറ്റവർ ഇല്ലാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങുന്നതിലും നിയമ പ്രശ്നമുണ്ടായി. 

കൊട്ടാരക്കരയിൽ താമസിക്കുന്ന ആര്യങ്കാവ് സ്വദേശിയായ ഷൈജുവിന്റെ വീട്ടിൽ കുറെക്കാലം ജോലിക്കാരിയായിരുന്നു എന്നതു മാത്രമായിരുന്നു രാധാമണിയുമായുള്ള ബന്ധം. വിഷ്ണുവിന്റെ ഇടപെടലിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്ത് തെന്മല പൊലീസിനു കൈമാറി നടപടി പൂർത്തിയാക്കി മൃതദേഹം ഇരുവരും ഏറ്റുവാങ്ങുകയായിരുന്നു. തുടർന്നു തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഷൈജുവും വിഷ്ണുവും ചേർന്നു മക്കളുടെ സ്ഥാനത്തു നിന്നു കർമങ്ങൾ നടത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com