ADVERTISEMENT

കൊല്ലം ∙ ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വിറങ്ങലിച്ച് കടലോരം. കാര്യമായ ജാഗ്രത മുന്നറിയിപ്പുകൾ ഇല്ലാതിരുന്ന കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളും മത്സ്യത്തൊഴിലാളികളുമാണ് മടങ്ങി വരുന്ന സമയത്തുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലും പെട്ടു അപകടത്തിലായത്. ഒരാളുടെ ജീവനെടുത്ത അപകടങ്ങളിൽ 12 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

boat-damage
മുതാക്കര സ്വദേശിയുടെ ബോട്ട് പരവൂർ ചില്ലയ്ക്കലിൽ തകർന്ന നിലയിൽ.

ഇന്നലെ മടങ്ങി വന്ന മിക്ക വള്ളങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് കരയിലേക്ക് അടുത്തത്. മത്സ്യബന്ധനം പൂർത്തിയാക്കി കൊട്ട നിറയെ വിവിധ മത്സ്യങ്ങളുമായി എത്തിയ വള്ളങ്ങളാണ് കടലിൽ തകർന്നു മറിഞ്ഞത്. അതേ സമയം ഇന്നലെ രാവിലെ മുതൽ കടൽ പ്രക്ഷുബ്ധമായതോടെ മിക്ക വള്ളങ്ങളും ഇന്നലെ കടലിൽ പോയില്ല.

മരുത്തടി വളവിൽതോപ്പ് കടൽ ഭാഗത്ത് വള്ളം മറിഞ്ഞത് കൊല്ലം തീരത്തെത്താൻ 10 കിലോമീറ്റർ മാത്രം ദൂരമുണ്ടായിരുന്നപ്പോഴാണ്. കോസ്റ്റൽ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തിരമാലകൾ വെല്ലുവിളിയായി. അപ്പോഴേക്കും അഞ്ച് കിലോമീറ്ററോളം ഇവർ നീന്തിയും തിരയിൽപെട്ടും മുന്നോട്ടു വന്നിരുന്നു.

അവസാനം ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്. ശക്തമായ കാറ്റിലും മഴയിലും വള്ളത്തിന്റെ എൻജിന് തകരാർ സംഭവിച്ചതാണ് പരവൂർ ചില്ലയ്ക്കൽ കടപ്പുറത്ത് വള്ളം തകരാൻ കാരണമായത്. പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒൗട്ട്ബോർഡ് എൻജിൻ തകരാറിലായി വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 

നിയന്ത്രണം വിട്ട വള്ളം ചില്ലയ്ക്കൽ കടപ്പുറത്തെ കടൽഭിത്തിയിലെ പാറക്കെട്ടുകളിൽ ഇടിച്ചു തകർന്നു. പ്രദേശവാസികളാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. മയ്യനാട് മുക്കം ബീച്ചിനടുത്ത് വച്ചു തകർന്ന മഞ്ജു മാത (വിദ്യ) എന്ന വള്ളം പ്രദേശത്തെ പുലിമുട്ടിൽ ഇടിച്ചു കയറി ഉടക്കി നിൽക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ സ്വയം നീന്തിക്കയറി. രക്ഷപ്പെട്ട എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നാശനഷ്ടം വിലയിരുത്തി. 

രക്ഷപ്പെട്ട ബെർണാഡ് പറയുന്നു; ‘വള്ളം തകർന്ന് ഞങ്ങൾ കടലിലേക്ക് തെറിച്ചു വീണു’ 
വല്ലാത്തൊരു അനുഭവത്തിലൂടെയാണ് കടന്നുപോയത്. ഇന്നലെ ഉച്ചയ്ക്ക് ജോനകപ്പുറം കടപ്പുറത്തു നിന്നാണ് വാള മീൻ കിട്ടുമെന്ന് പ്രതീക്ഷിച്ചു കടലിലേക്ക് പോകുന്നത്. 15 വർഷത്തോളമായി കൂടെയുള്ള ഫെൽക്കീസിനോടൊപ്പമാണ് പോയത്. വാള കിട്ടിയില്ലെങ്കിലും ചൂരയും അയലയും മറ്റു മീനുകളും ലഭിച്ച സന്തോഷത്തിലാണ് മടങ്ങിയത്.

ഭക്ഷണമെല്ലാം ഉണ്ടാക്കി കഴിക്കുകയും ചെയ്തു. മടങ്ങുമ്പോഴൊന്നും കടലിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല. എന്നാൽ പുലർച്ചെ 4ന്, കൊല്ലത്തെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കവേ പെട്ടെന്നൊരു വലിയ കാറ്റ് വീശി. വള്ളം ആടിയുലഞ്ഞു. ഉടൻ തന്നെ കടൽ പ്രക്ഷുബ്ധമാവാനും വലിയ തിരമാലകൾ അടിച്ചു വീശാനും തുടങ്ങി. കാക്കത്തോപ്പിന് സമീപത്തെത്തിയപ്പോൾ വള്ളം തകർന്നു.

ഞങ്ങൾ കടലിലേക്ക് തെറിച്ചു വീണു. കടലിൽ വീണ വലയിൽ പിടിച്ചു ഏറെ നേരം നിന്നു. തിരമാല ഞങ്ങളെയും എടുത്തു മുന്നോട്ടു പോകാൻ തുടങ്ങി. ആരെങ്കിലും രക്ഷിക്കാൻ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഏറെ സമയത്തിനു ശേഷം എങ്ങനെയോ കരയിലെത്തി. അപ്പോഴേക്കും എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.

സാരമായ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും സുഹൃത്തിന്റെ ജീവൻ നഷ്ടപ്പെട്ടത് വലിയ നഷ്ടമാണ്. 2 ആഴ്ച മുൻപ് മാത്രം വാങ്ങിയ വള്ളം പൂർണമായും തകർന്നു. 5–6 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പതിമൂന്നാം വയസ്സ് മുതൽ കടലിൽ പോകുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല.

രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളായ ടോണി, മറിയ ഫൗസി, ടൈറ്റസ് എന്നിവർ പറയുന്നു
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. മടങ്ങിവരുന്ന സമയത്ത് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. എല്ലാ സാധനങ്ങളും നഷ്ടമായി. കൊല്ലം തീരത്തെത്താൻ നിമിഷങ്ങൾ മാത്രമാണ് വേണ്ടിയിരുന്നത്. എന്നാൽ അതിന് മുന്നേ വള്ളം മറിഞ്ഞു. ഏറെ ദൂരം കടലിൽ നീന്തിയും തിരയിൽ അകപ്പെട്ടും കരയോടടുത്തു. പിന്നീട് ചെറുവള്ളങ്ങളിൽ എത്തിയ മത്സ്യത്തൊഴിലാളികളാണ് ‍‍ഞങ്ങളെ രക്ഷിച്ചത്. ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com