കായലിന് നടുവിലെ മണൽ പരപ്പ്: സാമ്പ്രാണിക്കോടിയുടെ കാഴ്ചകൾ തേടി സന്ദർശകരുടെ ഒഴുക്ക്
Mail This Article
അഞ്ചാലുംമൂട് ∙ കായലിന് നടുവിലെ മണൽ പരപ്പിലെ കണ്ടൽ നിറഞ്ഞ തുരുത്തായ സാമ്പ്രാണിക്കോടിയുടെ കാഴ്ചകൾക്കായി സന്ദർശകരുടെ ഒഴുക്ക്. തിരുവോണം മുതൽ 3 വരെ റിക്കോർഡ് കലക‌്ഷൻ നേട്ടവും. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയ തൃക്കരുവ പഞ്ചായത്തിലെ സാമ്പ്രാണിക്കോടിയിൽ ഇക്കുറി ഓണം അവധി ആഘോഷിക്കാനെത്തിയത് പതിനായിരങ്ങളാണ്.
സാമ്പ്രാണിക്കോടി തുരുത്ത് പത്ര ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരുടെ തിരക്കേറിയത്. ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ലൈസൻസുള്ള പരിചയ സമ്പന്നരായ ബോട്ട് ഡ്രൈവർമാരെ നിയോഗിച്ച് സുരക്ഷാ സംവിധാനങ്ങളോടെ 30 ൽ അധികം ബോട്ടുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. സാമ്പ്രാണിക്കോടിയിൽ നിന്നും തുരുത്തിലേക്കുള്ള ബോട്ട് യാത്രയ്ക്ക് 10 മിനിറ്റ് മതി.
എന്നാൽ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് എത്തുന്ന സന്ദർശകരെ തെറ്റി ധരിപ്പിച്ച് അനധികൃത സർവീസ് ബോട്ടുകളിൽ കയറ്റി മറ്റു തുരുത്തുകളിലേക്ക് അപകടകരമായ യാത്ര നടത്തുന്ന സംഘങ്ങൾ ഇപ്പോഴും രംഗത്തുണ്ട്.
വരുമാനത്തിൽ വലിയ വർധന
∙ തിരുവോണം മുതൽ 3 ദിവസത്തെ കലക്‌ഷൻ തുക 25 ലക്ഷം രൂപയ്ക്കും മുകളിൽ. കഴിഞ്ഞ വർഷം ഓണത്തിന് 7 ദിവസത്തെ വരുമാനം 18 ലക്ഷം രൂപയായിരുന്നു.
∙ ഒരു ദിവസത്തെ കലക്‌ഷൻ തുകയിലും റെക്കോർഡ്. ഓണം അവധിയിൽ ചൊവ്വാഴ്ച കലക്‌ഷൻ തുക 10 ലക്ഷത്തിന് മുകളിൽ.