ADVERTISEMENT

കൊല്ലം∙വിശ്രുത ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും മ്യൂസിയം കൊല്ലത്ത്. ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ആരംഭിക്കുന്ന മ്യൂസിയത്തിലേക്കായി 360 കോടി രൂപ വില വരുന്ന ചിത്രങ്ങളും ശിൽപങ്ങളും രാമചന്ദ്രന്റെ കുടുംബം സംസ്ഥാന സർക്കാരിന് സൗജന്യമായി കൈമാറും. ഡൽഹിയിൽ രാമചന്ദ്രന്റെ കുടുംബം സൂക്ഷിക്കുന്ന ചെറുതും വലുതുമായ 64 ചിത്രങ്ങളാണ് കൈമാറുന്നത്. പെൻസിൽ ഡ്രോയിങ്, ജലച്ചായം, എണ്ണച്ചായം എന്നിവയ്ക്കു പുറമെ ഏതാനും ശിൽപങ്ങളും ഉണ്ടാകും. രാമചന്ദ്രന്റെ ഭാര്യ, പ്രമുഖ ചിത്രകാരിയായ ടാൻ യുവാൻ ചമേലി വരച്ച ഏതാനും ചിത്രങ്ങളും കൈമാറും. 

ചിത്ര– ശിൽപ പ്രദർശനത്തിന് ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രത്തിൽ 2000 ചതുരശ്ര അടി വിസ്തീർണമുള്ള ആർട്ട് ഗാലറിയുടെ നിർമാണം തുടങ്ങി. മ്യൂസിയത്തിന്റെ ആദ്യഘട്ടമായാണ് ഒരു കോടിയോളം ചെലവഴിച്ച് ആർട്ട് ഗാലറി നിർമാണം. കൈമാറുന്ന ചിത്രങ്ങളുടെ പകർപ്പ് എടുത്ത്, അതിന് അനുസരിച്ചാണ് ഗാലറി നിർമാണം. 6 മാസത്തിനകം ഇതു പൂർത്തിയാകും. രണ്ടാംഘട്ടമായി ഇൻട്രൊഡക്ടറി ഗാലറി, സൗന്ദര്യവൽക്കരണം  തുടങ്ങിയവ നടപ്പാക്കും. കേരള മ്യൂസിയം മുഖേന സാംസ്കാരിക വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 

ശതകോടികൾ വിലപിടിപ്പുള്ള ചിത്രങ്ങൾ ആയതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തേണ്ടിവരും. സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തുന്ന സുരക്ഷയ്ക്കു പുറമെ രാമചന്ദ്രന്റെ കുടുംബവും അധിക സുരക്ഷ ഏർപ്പെടുത്താമെന്നു മകൻ രാഹുൽ ഉറപ്പു നൽകിയിട്ടുണ്ട്. ചിത്രങ്ങൾ കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രം ഒപ്പു വയ്ക്കുന്നതിന്റെ ഘട്ടത്തിലാണെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളികൃഷ്ണൻ പറഞ്ഞു.  

രാമചന്ദ്രൻ ജീവിച്ചിരുന്നപ്പോൾ കേരളത്തിൽ  ചിത്രപ്രദർശനം നടത്തുന്നതിന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു. മതിയായ സൗകര്യം ഒരുക്കുന്നത്  കാലതാമസം വേണ്ടിവന്നതിനാലാണ് നടക്കാതെ പോയത്. രാമചന്ദ്രന്റെ പക്കൽ ഉണ്ടായിരുന്ന 4500 പുസ്തകങ്ങൾ, പത്മഭൂഷൻ ഉൾപ്പെടെയുള്ള മെഡലുകൾ തുടങ്ങിയവ കുടുംബം സർക്കാരിന് കൈമാറിയിരുന്നു. എറണാകുളം ദർബാ‍ർ ഹാളിൽ ഈ പുസ്തകങ്ങളുടെ ലൈബ്രറി അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മ്യൂസിയം കൊല്ലത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമായി മാറുമെന്ന് കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള പറഞ്ഞു.

എ. രാമചന്ദ്രൻ
ആറ്റിങ്ങലിൽ 1935ൽ ജനനം. കേരള സർവകലാശാലയിൽ നിന്നു മലയാള സാഹിത്യത്തിൽ എംഎയും  ബംഗാളിലെ ശാന്തിനികേതനിൽ നിന്നു ഫൈൻ ആർട്സിൽ ഡിപ്ലോമയും നേടി. കേരള മ്യൂറൽ പെയിന്റിങ്ങിൽ ഡോക്ടറേറ്റ്. കേരളത്തിലെ ക്ഷേത്രങ്ങളിലെ ചുവർച്ചിത്രങ്ങളെക്കുറിച്ചു 40 വർഷം ഗവേഷണം നടത്തിയിട്ടുണ്ട്. 1965ല‍ ഡൽഹി ജാമിയ മിലിയ സർകലാശാലയിൽ ചിത്രകലാ അധ്യാപകനായതോടെ ഡൽഹിയിലേക്ക് താമസം മാറി.  തുടർന്ന് അവിടെ ചിത്രകലാവിഭാഗം മേധാവിയായി. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞു നില‍ക്കുന്നതാണു സൃഷ്ടികൾ. 1969ലും 1973ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്കാരം .  ബുക്ക് ഇല്ലസ്ട്രേഷന് ജപ്പാനിൽ നിന്നുള്ള നോമ സമ്മാനം (1978, 1980), 2004ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്കാരം. ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി സ്മാരകത്തിന് വലിയ കരിങ്കൽ ശിൽപാഖ്യാനം നടത്തി. രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലിഷിൽ അഞ്ചും മലയാളത്തിൽ രണ്ടും പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. 2005ൽ രാഷ്ട്രം പത്മഭൂഷൻ നൽകി ആദരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ അന്തരിച്ചു. ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകൻ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചാമേലിയാണ് ഭാര്യ.

English Summary:

Kollam, Kerala, will soon be home to a museum dedicated to celebrated Indian artist A. Ramachandran. Ramachandran's family has generously donated a priceless collection of his artwork, valued at ₹360 crores, to the state government. The museum, housed in the Sree Narayana Guru Cultural Complex, will showcase Ramachandran's vibrant legacy, offering visitors a glimpse into his artistic journey and contribution to Indian art.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com