മഞ്ഞണിഞ്ഞ മാമലകൾ കാണാം, കാട്ടരുവിയിൽ നീന്താം; അധികൃതർ കനിയണമെന്നു മാത്രം
Mail This Article
അഞ്ചൽ ∙ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് ഓയിൽപാം എസ്റ്റേറ്റ് എന്നു കണ്ടവർ പറയും, അത്രമേൽ സുന്ദരമാണ് ഇവിടം ! മഞ്ഞു മൂടിയ പ്രഭാതവും അരുവികളും വിജനമായ പാതകളും എല്ലാം സഞ്ചാരികളെ ആകർഷിക്കും . താമസ സൗകര്യം ഒരുക്കി സഞ്ചാരികളെ സ്വീകരിച്ചാൽ വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തുമെന്നു മുൻകാല പഠനങ്ങളിൽ വ്യക്തമായതാണ്. എന്നാൽ നിർഭാഗ്യവശാൽ അധികൃതർ ഇതു കാണുന്നില്ല, കണ്ടാൽത്തന്നെ കാര്യമായി എടുക്കുന്നില്ല എന്നതാണു പ്രതിസന്ധി.
വിദേശരാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതി ഇവിടെ നടപ്പാക്കുമെന്നു മുൻപു നിയമസഭയിൽ പ്രഖ്യാപനം ഉണ്ടായതാണ്. അന്നു ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണു പദ്ധതി പ്രഖ്യാപിച്ചത്. പിന്നീടു വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ തുടർ നടപടി ചെയ്തില്ല. ഇതിനിടെ ചെറിയ പ്രതീക്ഷകൾ നൽകിയതു കൃഷി വകുപ്പ് മന്ത്രി പി.പ്രസാദാണ്. എസ്റ്റേറ്റിൽ എത്തിയ മന്ത്രി , ഫാം ടൂറിസം പദ്ധതിയുടെ സാധ്യതകൾ അന്വേഷിച്ചിരുന്നു .
വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി ഇതു നടപ്പാക്കാൻ ശ്രമിക്കണമെന്നും നിർദേശിച്ചു. അതിനും തുടർച്ച ഉണ്ടായില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ വിശാലമായ എസ്റ്റേറ്റ് ഏരൂർ , കുളത്തൂപ്പുഴ, ചിതറ , അലയമൺ പഞ്ചായത്തുകളിലാണ് വ്യാപിച്ചിരിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ഭക്ഷണവും ഒരുക്കാൻ എളുപ്പമാണ് . ടൂറിസം വകുപ്പിന്റെ സഹായം സ്വീകരിച്ചാൽ പദ്ധതി നടത്തിപ്പ് എളുപ്പമാകും.