42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Mail This Article
കൊല്ലം ∙ കൊലക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതി 42 കിലോ കഞ്ചാവുമായി പിടിയിലായി. പേരയം വില്ലേജിൽ കാഞ്ഞിരോട് ദേശത്ത് കോടിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരുന്ന ഹാലി ഹരിസൺ (41) ആണ് 42.060 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ പേരയം കാഞ്ഞിരോട് ദേശത്ത് നടത്തിയ പരിശോധനയിലാണ് ഹാലിയെ പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചില്ലറ വിൽപന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനിയാണ് . പ്രതിയുടെ വാടക വീടിന് സമീപത്തു നിന്ന് സ്കൂട്ടറിൽ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. കൊല്ലം എക്‌സൈസ് സംഘം സമീപകാലത്ത് നടത്തിയ വൻ കഞ്ചാവ് വേട്ടയാണിത്.
എക്സൈസ് ഇൻസ്‌പെക്ടർ സി.പി.ദിലീപ്, പ്രിവന്റീവ് ഓഫിസർ .ജെ.ആർ.പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എസ്.അജിത്, എം.ആർ.അനീഷ്, ജെ.ജോജോ, ബാലു എസ്.സുന്ദർ, പി എസ്.സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക്, ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.