ലവൻ പുലിയാണ് കേട്ടോ; ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടം കറക്കി പുലിയും കുട്ടികളും
Mail This Article
പത്തനാപുരം ∙ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടം കറക്കി പുലിയും കുട്ടികളും. കൂട് സ്ഥാപിക്കുന്നതിനായി രൂപീകരിച്ച പഞ്ചായത്തുതല സമിതിയുടെ മീറ്റിങ് ഇന്ന് നടക്കും. പൊതുമേഖലാ സ്ഥാപനമായ ഫാമിങ് കോർപറേഷനിലെ തേവലക്കര വെട്ടി അയ്യം ഭാഗത്താണ് പുലിയെയും കുട്ടികളെയും കണ്ടത്. പാറയുടെ മുകളിൽ വിശ്രമിക്കുന്ന രീതിയിലാണ് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വലിയ പാറയുടെ അടിവശത്തുള്ള ഒട്ടേറെ ഗുഹകളിൽ കയറിയും പരിശോധന നടത്തി. ഈ ഭാഗത്ത് പുലി സ്ഥിരമായി താമസിക്കുന്നുവെന്ന ഒരു സൂചനയും ലഭിച്ചില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
വന്യജീവി ശല്യത്തിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് പിറവന്തൂർ പഞ്ചായത്തംഗം പുന്നല ഉല്ലാസ് കുമാർ പറഞ്ഞു. അതേസമയം പുലിയെ ഇവിടെ കണ്ട ദിവസങ്ങളിൽ തന്നെ പത്തനാപുരം ടൗണിലേക്ക് പോകുന്ന റോഡിൽ ഇളപ്പുപാറ ഭാഗത്തെ അടിവാരം, പുന്നല കനാൽ റോഡ്, എന്നിവിടങ്ങളിൽ പുലിയെ കണ്ടതായി യാത്രക്കാർ പറഞ്ഞു. ഈ ദിവസം തന്നെയാണ് കടശേരിയിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ പുലി കടിച്ചു കൊന്നത്. പുലർച്ചെ നാലിന് ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമസ്ഥൻ പുലിയെ കാണുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുലി പിടികൂടി കാട്ടിലേക്കയയ്ക്കുന്നതിനായി കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.
ഇന്ന് വൈകിട്ട് 4ന് പഞ്ചായത്ത് ഓഫിസിലാണ് മീറ്റിങ്. യോഗ ശേഷം തീരുമാനം വൈൽഡ് ലൈഫ് വാർഡനെ വിവരം അറിയിക്കും. കൂട് സ്ഥാപിക്കാനുള്ള ഉത്തരവ് വൈകിട്ടോ, നാളെയോ ലഭിച്ചേക്കുമെന്നാണ് വിവരം. ഇതിനിടെ പുലിയെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്യാമറകളിലൊന്നും പുലി പതിഞ്ഞിട്ടില്ല. എന്തായാലും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടം കറക്കുന്ന പുലിയെ പിടികൂടാൻ തന്നെയാണ് ഉദ്യോഗസ്ഥരുടെ ശ്രമം.