ദേശീയപാതയിൽ പൊടിശല്യം രൂക്ഷം; ഇരിക്കാൻ കഴിയാത്ത അവസ്ഥ
Mail This Article
ചാത്തന്നൂർ ∙ ദേശീയപാതയിൽ പൊടിശല്യം രൂക്ഷം. വാഹന യാത്രക്കാരും പാതയോരത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളും വീടുകളും പൊടി ശല്യത്താൽ വലയുകയാണ്. പൊടി ശല്യം രൂക്ഷമായിട്ടും നിർമാണ കമ്പനി റോഡിൽ വെള്ളം ഒഴിക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്ന് ആക്ഷേപം. സർവീസ് റോഡുകൾ പൂർണതോതിൽ ടാർ ചെയ്തിട്ടില്ല. മിക്ക ഭാഗങ്ങളിലും പാറപ്പൊടിയും മെറ്റലും നിരത്തിയിട്ടിരിക്കുകയാണ്. ലോറി, ബസ് തുടങ്ങിയ പോകുമ്പോൾ വലിയ തോതിൽ പൊടി ഉയരുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോറിക്ഷകളും ഏറെ ബുദ്ധിമുട്ടുകയാണ്.
വ്യാപാര സ്ഥാപനങ്ങളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. സാധനങ്ങൾ പൊടിപിടിച്ചു നശിക്കുന്നു. തിരുമുക്ക് മുതൽ ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോ ജംക്‌ഷൻ വരെയുള്ള ഭാഗത്ത് പൊടി ശല്യം കൂടുതലാണ്. പൊടി ഉയരാതിരിക്കാൻ ഇടവിട്ട് വെള്ളം ഒഴിക്കണമെന്ന വ്യവസ്ഥ കരാർ കമ്പനി ലംഘിക്കുന്നതായി യാത്രക്കാർ ആരോപിച്ചു. ചാത്തന്നൂർ തിരുമുക്കിൽ പരവൂർ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഇഎസ്ഐ റോഡ് കുഴിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മൂടിയില്ല. കുഴി മൂലം ഇഎസ്ഐ റോഡിലേക്കുള്ള യാത്ര ബുദ്ധിമുട്ടാണ്.