ഹോസ്റ്റലിൽനിന്നും നഴ്സിങ് ജീവനക്കാരെ പുറത്താക്കാൻ ശ്രമമെന്ന് പരാതി
Mail This Article
പാരിപ്പള്ളി∙ കൊല്ലം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽനിന്നും നഴ്സിങ് ജീവനക്കാരെ പുറത്താക്കാൻ ഡിഎംഇയുടെ ശ്രമമെന്ന് പരാതി. 2022 ൽ നഴ്സിങ് കോളജ് തുടങ്ങിയത് മുതൽ പാരിപ്പള്ളി ക്യാംപസിൽ നഴ്സിങ് ഹോസ്റ്റൽ കോളജാക്കി മാറ്റുകയായിരുന്നു. വിദ്യാർഥികളുടെ ക്ലാസ് റൂമും ലാബുകളും താമസവും ഓഫിസ് മുറികളും ഈ നഴ്സിങ് ഹോസ്റ്റലിലാണ് കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിക്കുന്നത്.
ഈ അധ്യയന വർഷം മൂന്നാം ബാച്ച് വിദ്യാർഥികൾ വരുന്നതിനാൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും ഹോസ്റ്റലിൽ നിന്നും പത്ത് ദിവസത്തിനുള്ളിൽ മാറണമെന്നാണ് അധികാരികളിൽ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും ജോലിക്കെത്തുന്ന സ്ത്രീകളെ ഏറെ ദുരുതത്തിലാക്കുന്ന ഡിഎംഇ യുടെ നടപടിക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുവാൻ കേരള ഗവ.നഴ്സ് യൂണിയൻ സംസ്ഥാന ജില്ലാ - നേതൃത്വം തിരുമാനിച്ചു.
രാജ്യത്ത് പലയിടത്തും ആരോഗ്യ പ്രവർത്തകർക്ക് എതിരെ അക്രമ സംഭവങ്ങൾ നടക്കുമ്പോൾ, വൈകുന്നേരങ്ങളിലും, രാത്രി സമയത്തും ഡ്യൂട്ടി ചെയ്യുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ നഴ്സിങ് ഹോസ്റ്റൽ കോളജാക്കി മാറ്റുന്ന നടപടയിൽ നിന്നും ഡിഎംഇ പിൻമാറണമെന്ന് കെജിഎൻയു സംസ്ഥാന കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.