കള്ളക്കടൽ: വേലിയേറ്റത്തിലും കടൽക്ഷോഭത്തിലും മുങ്ങി കടലോരം
Mail This Article
കൊല്ലം ∙ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നു വേലിയേറ്റത്തിലും കടൽക്ഷോഭത്തിലും മുങ്ങി ജില്ലയിലെ കടലോരം. കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് 2 ദിവസം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ശക്തമാവാതിരുന്ന തിരമാല ഇന്നലെ കരുത്താർജിച്ചു. ഇന്നലെ രാവിലെ മുതൽ കടലേറ്റം രൂക്ഷമായതോടെ കൊല്ലം ബീച്ചിലടക്കം പലയിടങ്ങളിലും വെള്ളം കയറി.കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏറെ ആശങ്കയോടെയാണ് തീരദേശം ഇന്നലെ കഴിച്ചു കൂട്ടിയത്. ബീച്ചിലടക്കം ഇത്രയധികം വെള്ളം കയറുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇതാദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ചില ഇടങ്ങളിൽ ശക്തമായ തിരകളില്ലാതെ വെള്ളം കയറുകയായിരുന്നു.കേരള തീരത്ത് കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 2.30 മുതൽ ഇന്നു വൈകിട്ട് 5.30 വരെയാണ് ജാഗ്രതാ നിർദേശമുള്ളത്. തീരദേശ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ജില്ലയിലെ ഇരവിപുരം മുതൽ ആലപ്പാട് വരെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നായിരുന്നു നിർദേശം.
കൊല്ലം തീരം
കൊല്ലം തീരത്ത് ഇന്നലെ രാവിലെ 9 മുതലാണ് അതിശക്തമായ കടലാക്രമണം ഉണ്ടായത്. ഇതോടെ കൊല്ലം ബീച്ചിന്റെ പാതിയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ബീച്ചിന്റെ വടക്കുഭാഗത്ത് മത്സ്യബന്ധന യാനങ്ങൾ നിർത്തിയിട്ടിരുന്ന ഭാഗങ്ങളിൽ വെള്ളം കയറി. തിരമാലകളുടെ ശക്തിയിൽ ബീച്ചിൽ നിർത്തിയ വള്ളങ്ങൾ പുറകോട്ടു മാറിയതോടെ മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം ചേർന്ന് വള്ളങ്ങൾ കെട്ടി വലിച്ചു ബീച്ചിന്റെ മറ്റൊരു ഭാഗത്തേക്കു മാറ്റി. മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡുകളിലും വെള്ളം കയറി. ഇതോടെ ബീച്ചിന്റെ ഈ ഭാഗം മാലിന്യത്തിലും ചെളിയിലും വെള്ളത്തിലും മുങ്ങി. ചെരിഞ്ഞും ഉയർന്നുമുള്ള കൊല്ലം ബീച്ചിന്റെ ഘടനയാണ് ശക്തമായ തിരമാലയിൽ വെള്ളം ബീച്ചിന് അകത്തേക്ക് എത്തുമ്പോൾ അവ കടലിലേക്ക് ചേരാൻ കഴിയാത്ത നിലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണം.കള്ളക്കടൽ ജാഗ്രതാ നിർദേശം ഉണ്ടായിരുന്നതിനാൽ കൊല്ലം ബീച്ചിൽ കടൽ ഭാഗത്തേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. കടൽ ശക്തിയാർജിച്ചതോടെ സുരക്ഷാ ജീവനക്കാർ കർശന നിരീക്ഷണം ആരംഭിച്ചിരുന്നു. കടലാക്രമണത്തെ തുടർന്ന് തങ്കശ്ശേരി ബ്രേക്ക് വാട്ടർ പാർക്കും അടച്ചിട്ടിരുന്നു. കടപ്പുറത്തെ മിക്ക വള്ളങ്ങളും മത്സ്യബന്ധനത്തിന് ഇറങ്ങിയില്ല. കഴിഞ്ഞ ദിവസം തിരുമുല്ലവാരം ഭാഗത്തെ കടലിൽ ഉണ്ടായ ബോട്ട് അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.മുണ്ടയ്ക്കൽ ഭാഗത്തെ കടൽക്ഷോഭത്തിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഭീതിയിലാണ് ജനങ്ങൾ ദിവസം കഴിച്ചു കൂട്ടിയത്. മുണ്ടയ്ക്കൽ വെസ്റ്റിലെ പുതുവൽ പുരയിടത്തിൽ തിരുവാതിര നഗറിലെ ഒരു വീട് കൂടുതൽ ചെരിഞ്ഞതോടെ ഏത് സമയവും നിലം പൊത്താവുന്ന നിലയിലായി.
കരുനാഗപ്പള്ളി– ഓച്ചിറ തീരം
ആലപ്പാട്ട് 140 വീടുകൾ വെള്ളത്തിലായി. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് കൂടുതലായും കടലേറ്റം ഉണ്ടായത്. ഇതോടെ പുലിമുട്ട് നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടും നിർമാണം ആരംഭിക്കാത്തതിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നു. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കടലേറ്റം രാത്രി വൈകിയും തുടരുകയാണ്. ചില വീടുകളുടെ ഉള്ളിലേക്കു വെള്ളം കയറിയതോടെ പലരെയും മാറ്റി പാർപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ആലപ്പാട് കൊച്ച് ഓച്ചിറ, ചെറിയഴീക്കൽ, മയിലാടുംകുന്ന്, ചെറിയഴീക്കൽ ക്ഷേത്രം, സിഎസ് ഗ്രൗണ്ട്, ആലപ്പാട് സെന്റർ, കുഴിത്തുറ, അഴീക്കൽ ഭദ്രൻ മുക്ക്, ചന്തകടവ്, ബീച്ച്, കുരിശടി എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. തീരദേശ റോഡ് കടന്ന് വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു. ചെറിയഴീക്കൽ വടക്കേനട ക്ഷേത്രത്തിന്റെ മതിൽക്കെട്ടും കടന്ന് കടൽത്തിരകൾ ക്ഷേത്ര വളപ്പിലേക്ക് അടിച്ചു കയറി.