സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ല; കർശന നടപടിക്ക് അധികൃതർ
Mail This Article
ശാസ്താംകോട്ട ∙ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റാതെ പെരുവഴിയിലാക്കുന്ന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. കുന്നത്തൂർ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വൈകിട്ട് വീടുകളിലേക്ക് മടങ്ങാനുള്ള യാത്ര നിഷേധിക്കുന്ന സംഭവത്തിലാണ് മോട്ടർവാഹന വകുപ്പും പൊലീസും നടപടി തുടങ്ങിയത്. ഇരുട്ട് വീണാലും പെൺകുട്ടികൾ അടക്കമുള്ളവർക്ക് വീടുകളിലെത്താൻ പറ്റാതായതോടെ പ്രതിഷേധം ശക്തമാണ്.
ഇതേക്കുറിച്ചു മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. കുന്നത്തൂർ നെടിയവിള, മുതുപിലാക്കാട് പുന്നമ്മൂട്, ശൂരനാട്, പതാരം, മൈനാഗപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കളുടെ പരാതികൾ ഉയരുന്നുണ്ട്. ഭരണിക്കാവ്– വണ്ടിപ്പെരിയാർ, കൊല്ലം– തേനി ദേശീയപാതകളിലും ശാസ്താംകോട്ട– ചവറ, ശാസ്താംകോട്ട– കരുനാഗപ്പള്ളി, സിനിമാപറമ്പ്– കൊട്ടാരക്കര, ചക്കുവള്ളി– പുതിയകാവ് ഉൾപ്പെടെ പ്രധാന പാതകളിലായി നൂറോളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
ചില ബസുകൾ മാത്രമാണ് വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നത്. ചിലർ വിദ്യാർഥികൾ നിൽക്കുന്ന സ്ഥലത്ത് നിർത്തി രണ്ടു പേർ കയറുമ്പോഴേക്കും ബസ് മുന്നോട്ട് എടുത്ത് കുട്ടികളെ ഭയപ്പെടുത്തുന്നതായും പരാതിയുണ്ട്. അപകട ഭീഷണി ഉയർത്തുന്ന ഇത്തരം സംഭവങ്ങളിൽ പോലും നടപടി ഉണ്ടാകാറില്ല. എന്നാൽ വിദ്യാർഥികളുടെ യാത്ര നിഷേധിക്കുന്നതും മോശം പെരുമാറ്റം സംബന്ധമായ പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും കുന്നത്തൂർ ജോ.ആർടിഒ എസ്.സൂരജ്, ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവർ അറിയിച്ചു.