ഹൈവേ നാലുവരി പാത: ആകെ വലഞ്ഞ് ആദിച്ചനല്ലൂർ, ഇത്തിക്കര വയൽ നിവാസികൾ; 'സബ് വേ നിർമിക്കണം'
Mail This Article
കൊട്ടിയം ∙ ഹൈവേ നാലുവരി പാത വന്നപ്പോൾ ആകെ വലഞ്ഞ് ആദിച്ചനല്ലൂർ, ഇത്തിക്കര വയൽ നിവാസികൾ. ആദിച്ചനല്ലൂർ, ആയൂർ, ഒായൂർ ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾക്കു കൊട്ടിയം, കൊല്ലം ഭാഗത്തേക്കു പോകണമെങ്കിൽ ചാത്തന്നൂരിൽ എത്തി സർവീസ് റോഡിൽ കയറേണ്ട അവസ്ഥയാണിപ്പോൾ. ഇതിനു പരിഹാരം കാണാൻ ഇത്തിക്കര ജംക്‌ഷനിൽ സബ് വേ നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നൂറുകണക്കിനു വാഹനങ്ങളാണ് ആദിച്ചനല്ലൂർ ഭാഗത്തു നിന്നു ദേശീയപാതയിലേക്ക് എത്തുന്നത്.
അതുപോലെ ഇത്തിക്കര വയൽ ഭാഗത്തു നിന്നു ദേശീയപാതയിലേക്കു കയറാനും മാർഗമില്ല. സബ് വേ നിർമിച്ചാൽ ചെറിയ വാഹനങ്ങൾക്കു കൊട്ടിയം, കൊല്ലം ഭാഗത്തേക്കു ദുരിതം ഇല്ലാതെ പോകാനാകും. അതുപോലെ ഇത്തിക്കര വയൽ ഭാഗത്ത് ഉള്ളവർക്ക് ഹൈവേയിലേക്കു പോകാനും കഴിയും. അധികൃതർ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി ഗതാഗത സൗകര്യം ഉറപ്പു വരുത്തണമെന്ന് ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗവുമായ പ്ലാക്കാട് ടിങ്കു ആവശ്യപ്പെട്ടു.