കുരങ്ങുശല്യത്തിൽ വലഞ്ഞ് മരുതൂർകുളങ്ങര
Mail This Article
കരുനാഗപ്പള്ളി ∙ മരുതൂർകുളങ്ങര തെക്ക് നഗരസഭ 33–ാം ഡിവിഷൻ പള്ളിക്കൽ, 34–ാം ഡിവിഷൻ തുറയിൽകുന്ന് ഭാഗങ്ങളിൽ എവിടെ നിന്നോ എത്തിയ കുരങ്ങ് നാളുകളായി ശല്യക്കാരനായി മാറുന്നു. പള്ളിക്കൽ കുളത്തിന് തെക്കു ഭാഗത്തുള്ള ഒരു കാവിലും മറ്റുമായാണ് ഇതിന്റെ വാസം. പുരയിടങ്ങളിലെത്തി തെങ്ങിൽ കയറി തേങ്ങയും കരിക്കും അടർത്തി എടുക്കുകയും, വെള്ളയ്ക്ക നശിപ്പിക്കുകയുമാണ്. വിളഞ്ഞു കിടക്കുന്ന പച്ചക്കറികളും നശിപ്പിക്കും.
വീട് പൂട്ടിയില്ലെങ്കിൽ ളള്ളിൽ കയറി ആഹാര സാധനങ്ങൾ എടുത്ത് ഭക്ഷിക്കുകയും കയ്യിൽ കിട്ടുന്നത് നശിപ്പിക്കുകയും ചെയ്യും. മരങ്ങളിൽ കയറി പക്ഷിക്കൂടുകളിൽ നിന്നും മുട്ട എടുത്ത് കുടിക്കുന്നതും ഇപ്പോൾ പതിവാണ്. പൂച്ചക്കുഞ്ഞുങ്ങളെ കണ്ടാൽ എടുത്തു കൊണ്ട് പോയി, മരത്തിൽ കയറ്റി താഴോട്ട് എറിയുന്നു. കുരങ്ങിന്റെ ശല്യം അവസാനിപ്പിക്കാൻ വഴി കാണാതെ കഴിയുകയാണ് പ്രദേശവാസികൾ.