എസ്ഐക്കെതിരെ വധശ്രമം; കാപ്പ കേസ് പ്രതി പിടിയിൽ
Mail This Article
കുണ്ടറ ∙ കാപ്പ കേസിൽ തടങ്കലിനു വിധിച്ച പ്രതിയെ പിടികൂടാൻ പോയ എസ്ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റ്.പടപ്പക്കര ലൈവി ഭവനിൽ ആന്റണി ദാസ് (29) ആണു കുണ്ടറ പൊലീസിന്റെ പിടിയിലായത്.16നു രാത്രി 7.45നു പടപ്പക്കര വാളത്തിപൊയ്‌കയിൽ വച്ചായിരുന്നു സംഭവം. കാപ്പ കേസിൽ കലക്ടർ തടങ്കലിന് ഉത്തരവിട്ട പ്രതി ആന്റണി ദാസിനെ പിടിക്കാൻ മഫ്തിയിൽ പോയ കുണ്ടറ എസ്ഐ പി.കെ.പ്രദീപ്, സിപിഒ എസ്.ശ്രീജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.ഒളിവിലായിരുന്ന ആന്റണിയെ പിടിക്കാൻ പോയതായിരുന്നു പൊലീസ് സംഘം. ഇതറിഞ്ഞ ആന്റണി ദാസ് സുഹൃത്ത് അജോ, കണ്ടാൽ അറിയുന്ന മറ്റ് 2 പേർ എന്നിവർ ചേർന്നു സംഘത്തെ ആക്രമിക്കുകയായിരുന്നു.
പ്രതികൾ എസ്ഐ പ്രദീപിന്റെ കാറിന്റെ മുൻവശത്തെ ചില്ല് കഠാര, വടിവാൾ എന്നിവ കൊണ്ട് കുത്തി പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.വടിവാൾ വീശി ആക്രമിക്കാനും ശ്രമിച്ചു.വിവരമറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, കുണ്ടറ എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ ശ്യാമകുമാരി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണു പ്രതിയെ പിടികൂടിയത്. അജോയും മറ്റു പ്രതികളും കടന്നുകളഞ്ഞു.ആക്രമണത്തിൽ എസ്ഐ പ്രദീപിന്റെ വലതു കൈക്കും മുഖത്തും വെട്ടേറ്റു. പരുക്കേറ്റ ശ്രീജിത്തിനെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
കുണ്ടറ ∙ യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ പുത്തൻവിള വി.എസ്.നിവാസിൽ ശ്യാംകുമാർ (32) ആണു പിടിയിലായത്. കുണ്ടറ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെത്തുടർന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. റിമാൻഡ് ചെയ്തു.