റോഡ് ചെളിക്കുളം, ചിറയുടെ അതിർവരമ്പിലൂടെ വിദ്യാർഥികളുടെ ‘റോപ് വാക്ക്’
Mail This Article
പൂതക്കുളം ∙ ഒരു ഭാഗത്തു ചെളികുളമായ റോഡ്, മറുവശത്തു രൂക്ഷമായ തെരുവുനായ ശല്യം. പൂതക്കുളം പണാട്ട്ച്ചിറ നിവാസികളും വിദ്യാർഥികളും മാസങ്ങളായി ദുരിതമനുഭവിക്കുകയാണ്. പാണാട്ട്ച്ചിറയുടെ വശങ്ങളിൽ അതിർവരമ്പ് നിർമിച്ചതിലെ അശാസ്ത്രീയത കാണമാണ് റോഡ് ചെളികുളമായതെന്നാണു നാട്ടുകാർ പറയുന്നത്. കാൽനട യാത്ര പോലും സാധ്യമാകാത്ത വിധം ചെളി നിറഞ്ഞിരിക്കുകയാണു റോഡിൽ. സ്കൂളുകളിലേക്കു പോകുന്ന കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർഥികൾ 20 സെന്റിമീറ്റർ മാത്രം വീതി വരുന്ന അതിർവരമ്പിനു മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. കാലൊന്നു തെറ്റിയാൽ 10 അടിയിൽ കൂടുതൽ താഴ്ചയുള്ള പാണാട്ട്ച്ചിറയിലേക്കാകും വീഴുക. വിദ്യാർഥികളടക്കമുള്ളവരുടെ അപകടയാത്ര ഒഴിവാക്കാൻ റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ചെളി നിറഞ്ഞ റോഡ് ഒഴിവാക്കി പോകാമെന്നു കരുതിയാൽ തെരുവുനായ ശല്യം കാരണം വിദ്യാർഥികളെ ഒറ്റയ്ക്കു വിടാൻ കഴിയാത്ത അവസ്ഥയിലുമാണു രക്ഷിതാക്കൾ. പാണാട്ട്ച്ചിറയുടെ പരിസരത്തെ നായ്ക്കൾ ആക്രമിക്കുന്നവയാണെന്നു രക്ഷിതാക്കളിൽ പലരും പറയുന്നു. രാത്രിയിൽ തെരുവുനായ ആക്രമണം ഈ ഭാഗത്തു കൂടുതലാണ്. പൂതക്കുളം സ്കൂളിലെ ഒട്ടേറെ വിദ്യാർഥികൾക്കും അധ്യാപകർക്കും കടിയേറ്റിരുന്നു. പഞ്ചായത്തിൽ അമ്മാരത്ത്മുക്ക്, പൂതക്കുളം സ്കൂൾ, വടക്കേവീട് ക്ഷേത്ര പരിസരം, മിൽമ എന്നിവിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. പ്രദേശവാസികളും രക്ഷക്കർത്താക്കളും ഒട്ടേറെത്തവണ പഞ്ചായത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.