ദേശീയപാതയിലെ അപകട കെണികൾ പലവിധം; ഇങ്ങനെയൊന്ന് അപൂർവം
Mail This Article
കരുനാഗപ്പള്ളി ∙ ദേശീയപാതയിലെ പുള്ളിമാൻ ജംക്‌ഷനിൽ റോഡിനു പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡ് വശത്തെ യാത്ര തടസ്സപ്പെടുത്തി അപകടക്കെണി ഉണ്ടായിട്ടു മാസങ്ങളായിട്ടും ദേശീയപാത അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെന്നു പരാതി. പുള്ളിമാൻ ജംക്‌ഷനിൽ നിന്നു വടക്കോട്ട് കരുനാഗപ്പള്ളി ജമാഅത്ത് പള്ളിയുടെ ഭാഗത്തേക്കുള്ള സർവീസ് റോഡാണ് തീർത്തും മോശം അവസ്ഥയിൽ കിടക്കുന്നത്. പുള്ളിമാൻ ജംക്‌ഷനു തൊട്ടു വടക്കു ഭാഗത്തെ സർവീസ് റോഡിൽ നേരത്തെ പൈപ്പ് പൊട്ടുകയും ഇവിടെ വമ്പൻ കുഴി രൂപപ്പെടുകയും ചെയ്തിരുന്നു.
കുടിവെള്ള പൈപ്പ് പൊട്ടിയത് ശരിയാക്കിയതിനു ശേഷം കുഴി നികത്തുകയോ സമീപത്തെ ഓടയുടെ പണി പൂർത്തിയാക്കുകയോ ചെയ്യാതെ റോഡിന്റെ മധ്യഭാഗത്തു യാത്രാ തടസ്സം സൃഷ്ടിച്ച് മോശം മണ്ണ് കൊണ്ടുവന്നിട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും കുഴി നികത്തുകയോ ഓടയുടെ നിർമാണം പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. ബൈക്ക് യാത്രക്കാർ ഈ ഭാഗത്തെ ഇടുങ്ങിയ വഴിയിൽ കൂടി പോകുമ്പോൾ ഓടയുടെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുകയാണ്. ഇത്തരത്തിൽ ഒട്ടേറെ പേർക്കാണ് പരുക്കേറ്റത്. കാർ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്ക് ഇതു വഴി കടന്നു പോകാനും കഴിയില്ല.
ഇതുമൂലം പ്രദേശവാസികൾ ദേശീയപാതയിലേക്കു കടക്കാൻ ചുറ്റി തിരിയേണ്ട അവസ്ഥയിലാണ്. ഈ സർവീസ് റോഡിന്റെ മറ്റു പല ഭാഗങ്ങളും പൂർത്തിയാക്കാത്ത നിലയിൽ കിടക്കുകയാണ്. ഇതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളും വീട്ടുടമകളുമൊക്കെ വിഷമാവസ്ഥയിലാണ്. ദേശീയപാതയിലെ യാത്രാക്ലേശം പരിഹരിക്കാൻ സർവീസ് റോഡുകൾ വേഗത്തിൽ സഞ്ചാരയോഗ്യമാക്കണമെന്ന ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ ദേശീയപാത നിർമാണ കമ്പനി മുഖവിലയ്ക്കെടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.