ദേശീയപാതയിലെ കുഴിയിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു
Mail This Article
ഓച്ചിറ∙ ദേശീയ പാതയിലെ കുഴിയിൽ വീണു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. തഴവ എസ്പി മാർക്കറ്റ് ദാറൂൽ മില്ലത്ത് (തടത്തിൽ തെക്കതിൽ) ജുബൈർ (32) ആണു മരിച്ചത്. ജുബൈറിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത സുബിൻ യോഹന്നാൻ (31) പരുക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 17ന് രാത്രി 8.30ന് ഓച്ചിറ വലിയകുളങ്ങര പള്ളിമുക്കിനു സമീപത്താണ് അപകടം നടന്നത്.
ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി നിർമിച്ച റോഡിലെ കുഴിയിൽ വീണ് യുവാവിന്റെ തലയും നട്ടെല്ലും തകർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ജുബൈറും സുഹൃത്തും കായംകുളത്തു നിന്നു തഴവയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി താൽക്കാലിക റോഡിൽ ഒട്ടേറെ അപകട കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കബറടക്കം നടത്തി. ഓച്ചിറ പൊലീസ് കേസെടുത്തു. പിതാവ്: പരേതനായ ഹനീഫ. മാതാവ്: ആമീന. സഹോദരൻ: ജാബിർ.
ദേശീയപാതയിൽ അപകടസാധ്യത; സുരക്ഷാ നടപടികളിൽ അമാന്തം
തെന്മല∙ 13 കണ്ണറ റെയിൽവേ മേൽപാലത്തിന് സമീപം തിരുമംഗലം ദേശീയപാതയിൽ അപകടസാധ്യത വർധിച്ചിട്ടും സുരക്ഷാ നടപടികളില്ല. ശബരിമല മണ്ഡലകാലം എത്തിയിട്ടും കൽപാളികൾ ഇളകി നശിച്ച് അടിത്തറ താഴ്ന്നു തകർന്ന പാതയിൽ അറ്റകുറ്റപ്പണിയില്ല. വീതി കുറവായ പാതയുടെ വശം താഴ്ചയും കഴുതുരുട്ടിയാറുമാണ്. പാതയുടെ സംരക്ഷണഭിത്തിയിലും വിള്ളലുകൾ വീണതോടെ അപകടഭീഷണിയായി.
കണ്ണറ പാലത്തിനു സമീപത്തെ മലമുകളിൽ നിന്നുള്ള വെള്ളം പാതയിലൂടെയാണ് ഒഴുകുന്നത്. ഇതു പാതയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. അപകട സാധ്യത മുന്നറിയിപ്പുകൾ ആഭ്യന്തര സുരക്ഷ വിഭാഗം പലതവണ നൽകിയിട്ടും ദേശീയപാത വിഭാഗം തിരിഞ്ഞുനോക്കിയിട്ടില്ല. കഴുതുരുട്ടി മുതൽ എംഎസ്എൽ വരെ പാതയോരത്തെ തകർന്ന സുരക്ഷാ വേലികൾ (ക്രാഷ് ബാരിയർ) പുനഃസ്ഥാപിച്ചിട്ടില്ല. കാട് വളർന്നതോടെ വളവിൽ എതിരെ വരുന്ന വാഹനങ്ങൾക്കു പരസ്പരം കാണാനാകാത്ത സ്ഥിതിയാണ്.
കാടുകൾ നീക്കി ചുവന്ന സൗരോർജ മുന്നറിയിപ്പ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവും അവഗണനയിൽ. മണ്ഡലകാലം എത്തുന്നതോടെ തമിഴ്നാട്ടിൽ നിന്ന് നൂറുകണക്കിനു വാഹനങ്ങളാണ് അതിർത്തി കടന്നെത്തുക. രാത്രി വെളിച്ചക്കുറവുള്ള ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിച്ചു മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കിൽ അപകടങ്ങൾ പതിവാകും. വീതി കുറവായ ഭാഗങ്ങളിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും നടപടി വേണം.