ADVERTISEMENT

കുറവിലങ്ങാട് ∙നിർമാണം ആരംഭിച്ച് 6 വർഷം പൂർത്തിയായപ്പോൾ ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി എവിടെയെത്തി നിൽക്കുന്നു. കോഴായിൽ ജില്ല കൃഷിത്തോട്ടം വിട്ടു നൽകിയ 30 ഏക്കർ സ്ഥലത്ത് 2014 ഫെബ്രുവരി 2നായിരുന്നു സയൻസ് സിറ്റിയുടെ നിർമാണം ആരംഭിച്ചത്.

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഉദ്യോഗസ്ഥർ പറയുന്നു

സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച്. നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. ഒരു വർഷത്തിനുള്ളിൽ ഒന്നാംഘട്ടം പൂർത്തിയാക്കി നാടിനു സമർപ്പിക്കും. മന്ത്രി കെ.ടി.ജലീൽ, വിവിധ വകുപ്പ് സെക്രട്ടറിമാർ, എംപിമാരായ ജോസ്.കെ.മാണി, തോമസ് ചാഴികാടൻ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ജോലികൾ കൃത്യമായി വിലയിരുത്തുന്നു.

നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സയൻസ് ഗാലറി ഉൾപ്പെടെയുള്ള 90 ശതമാനത്തിലേറെ പൂർത്തിയായെന്ന് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ജോയിന്റ് ഡയറക്ടർ എസ്.ശ്രീലത പറഞ്ഞു. ഡോ.ബി. അനിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സാങ്കേതിക കമ്മിറ്റി ഓരോ ആഴ്ചയിലും നിർമാണ ജോലികൾ വിലയിരുത്തുന്നു. 11ന് മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം.

സിറ്റിയിൽ കണ്ട കാഴ്ചകൾ

നിർമാണത്തിന്റെ കാര്യത്തിൽ നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയമാണ് ഒരു പടി മുന്നിൽ .സയൻസ് ഗാലറി ഉൾപ്പെടെ വിവിധ പദ്ധതികൾ 90 ശതമാനത്തിലേറെ പൂർത്തിയായി. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒയുടെ സഹകരണത്തോടെ നിർമിക്കുന്ന സ്പേസ് തിയറ്റർ ഉൾപ്പെടെയുള്ളവയുടെ നിർമാണം വേഗത്തിൽ.

∙ എച്ച്എൽഎൽ, കെൽ, ഹാബിറ്റാറ്റ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിർമാണം പുരോഗമിക്കുന്നു.
∙സയൻസ് സിറ്റിയിലെ വിവിധ കെട്ടിടങ്ങൾ ബന്ധിപ്പിച്ച് റോഡുകൾ നിർമിച്ചു തുടങ്ങി. ആകെ 1.4 കിലോമീറ്റർ റോഡ് നിർമിക്കും. ഇതിനായി 5.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിനായി 47 മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പിന്റെ അനുമതി ലഭ്യമായി. ഉടൻ ലേലം ചെയ്യും.
∙സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഐഎസ്ആർഒ എന്നിവയുടെ നേതൃത്വത്തിൽ നിർമിക്കുന്ന സ്പേസ് തിയറ്റർ മൈക്രോ കോൺക്രീറ്റിങ് ജോലികൾ ഉടൻ ആരംഭിക്കും. ഇവിടെ സ്ഥാപിക്കുന്ന കൂറ്റൻ ഡോം അമേരിക്കയിൽ നിന്ന് എത്തിച്ചു. സ്പേസ് തിയറ്ററിനു മുകളിൽ സ്ഥാപിക്കുന്ന കൂറ്റൻ ഗർഡറുകൾ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായിരുന്നു. ഇവയെല്ലാം പെയിന്റ് അടിച്ചു വൃത്തിയാക്കിയ ശേഷം കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചു തുടങ്ങി.

കൂറ്റൻ ജലസംഭരണി ഒരുങ്ങുന്നു

∙കൂറ്റൻ ജലസംഭരണിയുടെ നിർമാണം ആരംഭിച്ചു. മുകൾ ഭാഗത്ത് 2 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകൾ. 25 മീറ്റർ ഉയരത്തിൽ ഒബ്സർവേറ്ററി, ഭക്ഷണശാല. മലിനജലം ശേഖരിക്കാനായി സംഭരണി താഴത്തെ ഭാഗത്തു ക്രമീകരിക്കും. 4 കോടി രൂപയാണ് നിർമാണച്ചെലവ്.
∙വൈദ്യുതി സബ്സ്റ്റേഷൻ ഉടൻ പൂർത്തിയാക്കും. ജനറേറ്റർ സ്ഥലത്ത് എത്തിച്ചു. ട്രാൻസ്ഫോമറുകൾ താമസിയാതെ എത്തും. വൈദ്യുതി കണക്‌ഷൻ നൽകുന്ന കാര്യത്തിൽ കെഎസ്ഇബിയുടെ ജോലികൾ ആരംഭിച്ചു. കേബിൾ വാങ്ങുന്നതിന് കെൽ ചുമതലയേറ്റു.
∙ആദ്യ ഘട്ടത്തിലെ ആകർഷണമായ ആംഫി തിയറ്റർ, മോഷൻ സിമുലേറ്റർ, സയൻസ് ഗാലറി, പാർക്ക്, സ്പേസ് തിയറ്റർ, തുറന്ന വേദി, ജലസംഭരണി, എൻട്രൻസ് പ്ലാസ തുടങ്ങിയവ 6 മാസത്തിനകം പൂർത്തിയാക്കും.
∙സ്പേസ് തിയറ്റർ–16 കോടി, തിയറ്ററിൽ ആവശ്യമായ യന്ത്ര സംവിധാനം–17 കോടി, മോഷൻ തിയറ്റർ, ആംഫി തിയറ്റർ–4 കോടി, ഉപകരണങ്ങൾ–4 കോടി, റോഡ് നിർമാണം–5.3 കോടി, കവാടം ഉൾപ്പെടെയുള്ളവ–78 ലക്ഷം, ജലസംഭരണി–4 കോടി തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിലെ പ്രധാന പദ്ധതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com