ADVERTISEMENT

ഏറ്റുമാനൂർ ∙ ലോറിയിടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി 3 പേർക്ക് പരുക്ക്. പത്തനംതിട്ട മാന്താനം സച്ചു ഭവൻ എസ്. ഷീന(44), മകൻ സുജിത്ത് എസ്. കുമാർ (15), മാന്താനം കുന്നത്തു കുളങ്ങര വിഷ്ണു (24) എന്നിവർക്കാണു പരുക്ക്. ഇതിൽ ഷീനയുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ പുലർച്ചെ 3ന് ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ പേരൂർക്കവലയിലായിരുന്നു അപകടം. 

   കോവിൽ പാടം റോഡിലൂടെ എത്തിയ കാർ പട്ടിത്താനം – മണർകാട് ബൈപാസ് റോഡിലേക്കു പോകുന്നതിനായി പേരൂർക്കവലയിൽ നിന്നു പേരൂർ റോഡിലേക്കു കടക്കുന്നതിനിടെ മത്സ്യ മാർക്കറ്റിൽ നിന്നു പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ വസ്ത്ര വ്യാപാര കടയിലേക്കു ഇടിച്ചുകയറി. ബെംഗളൂരുവിൽ നിന്നു മാന്താനത്തേക്കു പോകുന്നതിനിടെയാണു കാർ അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വസ്ത്ര വ്യാപാര കടയുടമ പി.പി. ഷംസുദ്ദീൻ പറഞ്ഞു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

അപകട ജംക്‌ഷൻ

ഏറ്റുമാനൂർ ∙ ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ പ്രധാന ജംക്‌ഷനായ പേരൂർക്കവലയിൽ അപകടങ്ങൾ വർധിക്കുന്നു. ഇതോടെ മേഖലയിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.   ഈ വർഷം 3 അപകടങ്ങളാണ് പ്രധാനമായും ഉണ്ടായത്. ജംക്‌ഷനാണിത് എന്ന് വാഹന യാത്രക്കാർക്കു  അറിയാൻ സാധിക്കാത്തതാണ് അപകടങ്ങളുണ്ടാകാൻ കാരണം.   

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡായ കോവിൽപാടം റോഡ്, പേരൂർ റോഡ്, ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാത എന്നീ റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനാണ് പേരൂർക്കവല. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കവലയും ഇതു തന്നെ. അതിനാൽ അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറുന്നതും പതിവു സംഭവമാണ്. മേഖലയിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡുകൾ വാഹനങ്ങൾ ഇടിച്ചു തകർന്നിരുന്നു. 

എന്നാൽ തകർന്ന സൂചനാ ബോർഡുകൾ പുനഃസ്ഥാപിക്കാൻ പിഡബ്ല്യുഡി അധികൃതർക്കു കഴിഞ്ഞിട്ടില്ല. ശബരിമലയിലേക്കു പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ പ്രധാനമായും കടന്നു പോകുന്ന ജംക്‌ഷനിൽ ശബരിമല തീർഥാടകരുടെയും വാഹനങ്ങൾ അപകടത്തിൽപെടാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com