അമിതവേഗത്തിലെത്തിയ ലോറിയിടിച്ചു രണ്ട് അപകടം; രണ്ടു കാറുകൾ തകർന്നു...
Mail This Article
ഏറ്റുമാനൂർ ∙ ഏറ്റുമാനൂരിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു കാറുകൾ തകർന്നു. യാത്രക്കാർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ അഞ്ചരയോടെ എംസി റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം പട്ടിത്താനം ഭാഗത്ത് നിന്നെത്തിയ കാറിന്റെ പിന്നിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ചതിനെ തുടർന്നു കാർ മുന്നോട്ട് നീങ്ങി റോഡരികിലെ സ്ലാബിൽ തട്ടി നിൽക്കുകയായിരുന്നു.
സമീപത്തെ ഹോട്ടലിനോടു ചേർന്നാണു കാർ നിന്നത്. കാറിന്റെ മുൻ ഭാഗവും പിൻഭാഗവും പൂർണമായി തകർന്നു. മറ്റൊരപകടത്തിൽ പട്ടിത്താനം - മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിനു സമീപം രാവിലെ 8.30നു കാറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഫാർമസി കോളജിലെ വിദ്യാർഥികളാണു കാറിലുണ്ടായിരുന്നത്. എതിരെ ലോറി വരുന്നത് കണ്ടു ഇവർ കാർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.