ജനറൽ ആശുപത്രിയിലെ കെടുകാര്യസ്ഥത; നടപടിയുമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
Mail This Article
കോട്ടയം ∙ കാണാതായതു ചെറിയൊരു പെൻഡ്രൈവ് ! ദുരിതമനുഭവിക്കുന്നത് നൂറുകണക്കിനു രോഗികൾ. ജില്ലാ ജനറൽ ആശുപത്രിയിലെ കെടുകാര്യസ്ഥത മനസ്സിലാക്കിയ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഉദ്യോഗസ്ഥരെ വരുത്തി മൊഴിയെടുത്തു. 25 ദിവസത്തിനുള്ളിൽ ക്രമീകരണങ്ങൾ ശരിയാക്കി വീണ്ടും എത്തണമെന്നാണു നിർദേശം.
പാരാ ലീഗൽ വൊളന്റിയർ അബ്ദുൽ ലത്തീഫ് നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. പെൻഡ്രൈവ് കാണാതായതു മൂലം 3 വർഷമായി പ്രവർത്തിക്കാത്ത ഡെന്റൽ വിഭാഗത്തിലെ എക്സ്റേ മെഷീന്റെ പ്രശ്നം ഉൾപ്പെടെ 5 പരാതികളാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ പരിഗണനയിൽ വന്നത്.
ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരാണ് എതിർ കക്ഷികൾ. ജനറൽ ആശുപത്രിയിലെ ലേ സെക്രട്ടറിയെയും ലീഗൽ സർവീസ് അതോറിറ്റി വരുത്തിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് ഡയറക്ടറും ഹാജരായി. വിഷയങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്കു ജനകീയ സമിതിയും പരാതി നൽകി. പൂഴ്ത്തിവച്ചിരിക്കുന്ന ഫയലുകൾ സംബന്ധിച്ചും അന്വേഷണം തുടങ്ങി.
പരാതിയിൽ പറയുന്ന കാര്യങ്ങളും നിലവിലെ പ്രശ്നങ്ങളും
∙ ഡെന്റൽ വിഭാഗം എക്സ്റേ മെഷീൻ
3 വർഷമായി കേടാണ്. ജനറൽ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളിൽ എക്സ്റേ എടുക്കുന്നതിനു ഗാന്ധിനഗറിലുള്ള ഡെന്റൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിടുകയാണ് ചെയ്യുന്നത്. മെഷീനു തകരാർ ഉണ്ടായിരുന്നില്ല. 23,000 രൂപ വിലയുള്ള പെൻഡ്രൈവ് കാണാതായതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിലാണ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള പാസ് വേർഡും മറ്റ് അടിസ്ഥാന വിവരങ്ങളും ഉള്ളത്. വർഷങ്ങളായി പ്രവർത്തിക്കാത്തതു കാരണം മെഷീന്റെ മറ്റു പ്രശ്നങ്ങൾ കൂടി പരിഹരിച്ചാലേ ഇനി ഉപയോഗിക്കാൻ കഴിയു.
∙ അമ്മത്തൊട്ടിൽ
3 വർഷമായി ഇടയ്ക്കിടെ കേടാകും. ശിശുക്ഷേമ സമിതിയാണ് എതിർകക്ഷി. വാതിലിന്റെ സെൻസർ കേടാണ്. വാതിലിന്റെ മുന്നിൽ കുട്ടിയുമായി എത്തിയാൽ വാതിൽ തനിയെ തുറക്കുംവിധമാണു ക്രമീകരണം. കുട്ടിയെ തൊട്ടിലിൽ കിടത്തിയാൽ മണി മുഴങ്ങും. ഇതാണ് രീതി. സെൻസർ നന്നാക്കിയാൽ അമ്മത്തൊട്ടിൽ പൂർണമായും പ്രവർത്തിക്കും.
∙ ബഗ്ഗി കാറുകൾ
2 ബഗ്ഗി കാറുകൾ 2 വർഷമായി പ്രവർത്തിക്കുന്നില്ല. 2018 ൽ ഒരു സന്നദ്ധ സംഘടന നൽകിയതാണ് ഇത്. ഒന്നിൽ രോഗികളെ കിടത്തിക്കൊണ്ടു പോകാൻ സൗകര്യമുള്ളതും രണ്ടാമത്തേത് മരുന്നും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകുന്നതിനും വേണ്ടിയുള്ളതാണ്. രണ്ടും ആശുപത്രി വളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഉദ്ഘാടനശേഷം 6 മാസം കഴിഞ്ഞപ്പോൾ മുതൽ കേടാകുന്നതു പതിവായി.
∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
എസ്എസ്എൽസി പരീക്ഷയടുത്ത സമയത്ത് പഠന പിന്നാക്കാവസ്ഥയുള്ള വിദ്യാർഥികൾക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. 6 മാസമായി ഒഴിവു നികത്തിയിട്ടില്ല. രക്ഷിതാക്കൾ കുട്ടികളെയുമായി ആശുപത്രിയിലെത്തുമ്പോഴാണു സൈക്കോളജിസ്റ്റില്ലെന്ന് അറിയുന്നത്. ഒട്ടേറെപ്പേരാണ് ഇങ്ങനെ ചികിത്സ കിട്ടാതെ മടങ്ങുന്നത്.
∙ ന്യൂറോളജിസ്റ്റ്:
6 മാസമായി ന്യൂറോളജിസ്റ്റിന്റെ സേവനം ഇല്ല. ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണ് ഒപി ബ്ലോക്ക് നവീകരിച്ചത്. ഡോക്ടറുടെ അഭാവത്തിൽ ന്യൂറോ വിഭാഗം പ്രവർത്തിക്കുന്നില്ല. ജനറൽ ആശുപത്രിയെ ആശ്രയിച്ച് നൂറുകണക്കിനു രോഗികൾ എത്തിയിരുന്നു. മരുന്നു മുടങ്ങാതെ കഴിക്കേണ്ട വിഭാഗത്തിലെ രോഗികളാണ് ഇവർ. ന്യൂറോ വിഭാഗത്തിന്റെ മുറിയിൽ ഇസിജി സജ്ജീകരിച്ചു.