പടിഞ്ഞാറൻ മേഖലയിൽ മഴ മാറി; ക്യാംപുകൾ മുഴുവൻ പിരിച്ചുവിട്ടു
Mail This Article
കുമരകം ∙ മഴ മാറി മാനം തെളിയുകയും വെള്ളപ്പൊക്കം ഒഴിവാകുകയും ചെയ്തതോടെ പ്രകാശം പരന്നു പടിഞ്ഞാറൻ മേഖല. തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ ക്യാംപുകൾ മുഴുവനും പിരിച്ചു വിട്ടു. മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ ജംക്‌ഷനു പഴയതു പോലെ തിരക്കായി. ആളുകൾ കടകളിൽ എത്തി സാധനങ്ങൾ വാങ്ങാനും തുടങ്ങി.
ഈ മേഖലയിലെ എല്ലാ ബസുകളും സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും കൂടി. സ്കൂളുകളും സജീവമായി. ആളുകൾ ജോലിക്കു പോകാൻ തുടങ്ങി. നിർമാണ മേഖല പഴയ പടിയായി. വെള്ളം കയറി വീടുകൾ വൃത്തിയാക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി.
വർഷത്തിൽ മൂന്നും നാലും തവണ വെള്ളപ്പൊക്കം ഉണ്ടാകുന്നതാണു പതിവ്. ഈ വർഷത്തെ ആദ്യ വെള്ളപ്പൊക്കമാണു ഉണ്ടായത്. ഇനിയും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നതു ജനങ്ങളെ ആശങ്കക്കിടയാക്കുന്നു. 2018–ൽ ഉണ്ടായ വെള്ളപ്പൊക്കമാണു അടുത്തയിടെ ഉണ്ടായതിൽ രൂക്ഷമായത്. പിന്നീട് ഉണ്ടായത് സാധാരണ ഉണ്ടായതു പോലെ വന്നു പോകുകയായിരുന്നു. എന്നാൽ ഇത്തവണത്തെ വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും 2018–ൽ വന്നതിനു തുല്യമായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.