കനത്ത മഴ, റോഡുകൾ തകർന്നു; ദുരിത യാത്ര
Mail This Article
കടുത്തുരുത്തി ∙ വർഷങ്ങളായി തകർന്ന് കുളമായി കിടക്കുന്ന റോഡുകൾ നന്നാക്കാനോ വെള്ളക്കെട്ട് നീക്കാനോ നടപടിയില്ല. റോഡിലെ കുഴികളിൽ വീണ് അപകടം പതിവായിട്ടും കുഴികൾ അടയ്ക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. മഴ ശക്തമായതോടെ റോഡുകളിൽ വെള്ളക്കെട്ടും രൂക്ഷമാണ് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വെള്ളക്കെട്ട് നീന്തിയാണ് ദുരിത യാത്ര .
കുറുപ്പന്തറ – മാഞ്ഞൂർ സൗത്ത് റോഡിൽ നിറയെ കുഴികൾ
കുറുപ്പന്തറ ∙ കുറുപ്പന്തറ – മാഞ്ഞൂർ സൗത്ത് റോഡ് തകർന്നു. റോഡിൽ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾ എത്തുന്ന റോഡാണ് തകർന്ന് വൻ കുഴിയായി കിടക്കുന്നത്. മഴ ആരംഭിച്ചതോടെ റോഡിന്റെ തകർച്ച പൂർണമായി ആരോഗ്യ കേന്ദ്രത്തിന് സമീപം നിരവധി കുഴികളുണ്ട്. ഇവിടെ വെള്ളം കെട്ടിക്കിടന്ന് കുഴിയറിയാതെ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽ പെടുകയാണ്. ഓട്ടോയിൽ എത്തുന്ന രോഗികൾ വളരെ പാടുപെട്ടാണ് ആശുപത്രിയിൽ എത്തുന്നത്.
ഈ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴി വർധിച്ച് അപകടം കൂടുകയാണ്. റോഡിലെ വൻ കുഴികളെങ്കിലും അടയ്ക്കാൻ പല തവണ നാട്ടുകാർ ജനപ്രതിനിധികളെ സമീപിച്ചിരുന്നു. റോഡിന് ഫണ്ട് അനുവദിച്ചു എന്നാണ് വിശദീകരണം. നിരവധി സമരങ്ങൾ നടത്തി. കഴിഞ്ഞ ആഴ്ചയിൽ നാട്ടുകാർ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു . എന്നിട്ടും അധികൃതർക്ക് അനക്കമില്ല.
പൂവക്കോട് – അലരി റോഡ് തകർന്നു
പൂവക്കോട്∙ ഞീഴൂർ കടുത്തുരുത്തി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂവക്കോട് – അലരി റോഡ് തകർന്ന് വെള്ളക്കെട്ട് രൂക്ഷം. പൂവക്കോട് മുതൽ വൃദ്ധസദനം വരെ റോഡ് പലയിടത്തും തകർന്ന് വൻകുഴികളും വെള്ളക്കെട്ടുമാണ് രൂപപ്പെട്ടിരിക്കുന്നത്. പൂവക്കോട് റോഡ് ആരംഭ ഭാഗത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ കനത്ത മഴയിൽ മുട്ടറ്റം വെള്ളം നിറയുന്ന സ്ഥിതിയാണ്. സ്കൂൾ കുട്ടികളടക്കം ചെളിവെള്ളത്തിലൂടെ നീന്തിയാണ് യാത്ര.
കടുത്തുരുത്തി ഞീഴൂർ റോഡ് ഉയർത്തി നിർമിച്ചപ്പോൾ പൂവക്കോട് –അലരി റോഡ് താഴ്ന്നതും റോഡിൽ ഒഴുകിയെത്തുന്ന വെള്ളം ഒഴുകി പോവാൻ മാർഗം ഇല്ലാത്തതുമാണ് വെള്ളക്കെട്ടിനു കാരണം. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ ഇരുചക്രവാഹന യാത്രക്കാർ വീണു പരുക്കേറ്റിരുന്നു. സ്കൂൾ വാഹനങ്ങളടക്കം സർവീസ് നടത്തുന്ന പ്രധാന റോഡാണിത്. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും പ്രദേശവാസികളും ആവശ്യപ്പെട്ടു.
മുട്ടുചിറ പെട്രോൾ പമ്പ് –ആശുപത്രി റോഡ് തകർന്നിട്ട് വർഷങ്ങൾ
മുട്ടുചിറ ∙ മുട്ടുചിറ പെട്രോൾ പമ്പ് – മുട്ടുചിറ ആശുപത്രി റോഡ് തകർന്ന് ചെളിക്കുളമായിട്ട് വർഷങ്ങൾ പിന്നിടുന്നു. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ റോഡ് വഴി സഞ്ചരിക്കുന്നത് ചെളിവെള്ളം നീന്തി. മുട്ടുചിറ എച്ച് ജി എം ആശുപത്രിയിലേക്കും പള്ളികളിലേക്കും സ്കൂളുകളിലേക്കുമുള്ള പ്രധാന റോഡാണ് തകർന്ന് കിടക്കുന്നത്. ആശുപത്രി ജംക്‌ഷനു സമീപം വെള്ളം കെട്ടി നിന്നാണ് റോഡ് തകർന്നത്. മഴയിൽ ഒഴുകിയെത്തുന്ന വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടി നിൽക്കുകയാണ്.
റോഡിന് ഇരുവശത്തും സമീപവാസികൾ മതിൽ ഉയർത്തി നിർമിച്ചതോടെ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായി. വെള്ളം കെട്ടി നിന്ന് റോഡ് തകർന്ന് വലിയ കുഴികളാണ് ഈ ഭാഗത്തുള്ളത്. മഴയിൽ ഒഴുകിയെത്തുന്ന വെള്ളം രണ്ടടിയിലേറെ ഉയരുന്നതോടെ റോഡിലൂടെ കാൽനടക്കാർക്കും ഇരു ചക്ര വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂളിലേക്ക് നടന്നെത്തുന്ന കുട്ടികൾ ചെളിവെള്ളം നീന്തിയാണ് യാത്ര. ആശുപത്രികളിലേക്ക് രോഗികളുമായെത്തുന്ന വാഹനങ്ങളും കുഴിയിൽ വീഴുന്നത് പതിവാണ്.