ADVERTISEMENT

എര‍‍ുമേലി ∙ കാനനപാതയിലെ സുരക്ഷിത യാത്രയുടെ ഭാഗമായി കാളകെട്ടി കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ ആന്റി സ്നേക്ക് വെനം വേണമെന്ന് ജില്ലാ വികസന സമിതിയുടെ നിർദേശം. കാനനപാതയിൽ ഇഴജന്തുക്കൾ കടിച്ചാൽ ഇവരെ എടുത്ത് കാളകെട്ടിയിലോ അഴുതക്കടവിലോ എത്തിച്ചുവേണം ആംബുലൻസിൽ എരുമേലിയിലും മെഡിക്കൽ കോളജിലും എത്തിക്കാൻ. ഇതിനു മണിക്കൂറുകൾ വേണ്ടിവരും.

ഈ കാലതാമസം അപകടസാധ്യത കൂട്ടും. ഈ സാഹചര്യത്തിലാണു കാനനപാതയോട് ഏറ്റവും അടുത്തുള്ള കാളകെട്ടി കുടുംബാരോഗ്യ ഉപകേന്ദ്രത്തിലും ആന്റി സ്നേക്ക് വെനം വേണമെന്നു ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഉന്നയിച്ചത്.കഴിഞ്ഞ തീർഥാടന കാലത്തു കാനനപാതയിൽ 3 തീർഥാടകർക്കു പാമ്പുകടിയേറ്റു. ഈ വർഷവും ശബരിമലയിൽ 3 പേർക്കു പാമ്പുകടിയേറ്റു.

അതേസമയം ആന്റി സ്നേക്ക് വെനം നൽകണമെങ്കിൽ ഡോക്ടറുടെ സേവനം ആവശ്യമാണ്. അതോടൊപ്പം വെനം സൂക്ഷിക്കുന്നതിനുള്ള ഫ്രീസർ സൗകര്യവും വേണം. നിലവിലുള്ള കുടുംബാരോഗ്യ കേന്ദ്രം കാലഹരണപ്പെട്ടതാണ്. പുതിയ കെട്ടിടവും ഫ്രീസർ സൗകര്യവും ഡോക്ടർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉറപ്പാക്കി ജീവൻരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

നഗരത്തിൽ ദീപാലങ്കാരം
എര‍‍ുമേലി ∙ തീർഥാടനത്തിന്റെ ഭാഗമായി ധർമശാസ്താ ക്ഷേത്രവും പേട്ട കൊച്ചമ്പലം കവാടവും ദീപാലങ്കാരപൂരിതമാക്കി. നഗരത്തിൽ അനൗൺസ്മെന്റും ആരംഭിച്ചു. ധർമശാസ്താ ക്ഷേത്രത്തിന്റെയും പേട്ട അമ്പലത്തിന്റെയും കവാടങ്ങളാണ് അലങ്കരിച്ചത്. തീർഥാടനം കഴിയുന്നതുവരെ ക്ഷേത്ര കവാടങ്ങൾ വർണവെളിച്ചത്തിൽ കുളിച്ചു നിൽക്കും.

എരുമേലി പേട്ട കൊച്ചമ്പലത്തിന്റെ കവാടത്തിൽ ലൈറ്റുകൾ സ്ഥാപിച്ചപ്പോൾ.
എരുമേലി പേട്ട കൊച്ചമ്പലത്തിന്റെ കവാടത്തിൽ ലൈറ്റുകൾ സ്ഥാപിച്ചപ്പോൾ.

രുധിരക്കുളം അവഗണനയിൽ
എരുമേലി∙ ഭഗവാൻ അയ്യപ്പൻ മഹിഷാസുരവധം നടത്തിയപ്പോൾ മഹിഷിയുടെ ജഡം വീണ സ്ഥലമെന്നു വിശ്വസിക്കുന്ന രുധിരക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. മഹിഷീനിഗ്രഹ സമയത്ത് മഹിഷിയുടെ രക്തം കലർന്ന കുളം എന്ന നിലയിലാണ് ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈതാനത്തെ ഈ കുളത്തിനു രുധിരക്കുളം എന്ന പേരു ലഭിച്ചതെന്നാണു വിശ്വാസം. എന്നാൽ ശുചീകരണമോ സംരക്ഷണമോ ഇല്ലാതെ പായൽ നിറഞ്ഞ് ജലം മലിനമാണ്. 

സംരക്ഷണഭിത്തി കാടുകയറി. ശബരിമല ദർശനത്തിനായി എരുമേലിയിൽ എത്തുന്ന തീർഥാടകർക്ക് ഈ കുളത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനുള്ള ഒരു നടപടിയും ദേവസ്വം ബോർഡ് സ്വീകരിക്കുന്നില്ലെന്ന് സഞ്ചാര സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി പറയുന്നു. കുളത്തിന്റെ പ്രാധാന്യം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്കും മനസ്സിലാക്കുന്നതിനു വിവിധ ഭാഷകളിലുള്ള ബോർ‌ഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com