ADVERTISEMENT

കുറവിലങ്ങാട് ∙ എംസി റോഡിൽ കുറവിലങ്ങാട് കാളികാവിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് മറിഞ്ഞത് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയതിനെത്തുടർന്ന്. അപകടത്തിൽ 30 പേർക്കു പരുക്ക്. ആരുടെയും നില ഗുരുതരമല്ല. വെള്ളിയാഴ്ച രാവിലെ 11.10 നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു മൂന്നാറിലേക്കു പോകുകയായിരുന്ന ബസിലാണ് എതിർദിശയിൽ കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന, ദമ്പതികൾ സഞ്ചരിച്ച കാർ ഇടിച്ചുകയറിയത്. കാർ യാത്രക്കാരെ രക്ഷിക്കാൻ ബസ് ഇടതുഭാഗത്തേക്കു വെട്ടിച്ചപ്പോൾ പിൻഭാഗത്തു കാർ ഇടിക്കുകയായിരുന്നു. ബസിന്റെ പിൻഭാഗത്തെ 4 ടയറുകളും ആക്സിലും ഒടിഞ്ഞ് ഒന്നാകെ ഊരിത്തെറിച്ചു.

ksrtc-bus-accident-kottayam
ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.

ഇതോടെ ബസ് ഒരുവശത്തേക്കു മറിയുകയായിരുന്നു. പരുക്കേറ്റ 23 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രികളിലും 7 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് റോഡരികിലെ വൈദ്യുതത്തൂണുകളിലും വഴിവിളക്കിന്റെ ഇരുമ്പുതൂണിലും ഇടിച്ചശേഷമാണ് മറിഞ്ഞത്. അധികം വീടുകൾ ഇല്ലാത്ത പ്രദേശത്താണ് അപകടം.

ബസിലേക്ക് ഇടിച്ചുകയറിയ കാർ തകർന്ന നിലയിൽ.
ബസിലേക്ക് ഇടിച്ചുകയറിയ കാർ തകർന്ന നിലയിൽ.

വലിയ ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാർ കണ്ടത് തലകീഴായി മറിഞ്ഞ ബസും തകർന്ന കാറും. ആദ്യമെത്തിയ വാഹനത്തിൽ ഏതാനും യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസുകളിൽ മറ്റുള്ളവരെയും. ആരുടെയും പരുക്കു ഗുരുതരമല്ല. കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി എതിർദിശയിലുള്ള പോക്കറ്റ് റോഡിലേക്കു മാറ്റി.അഗ്നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി.

'' 50 കിലോമീറ്റർ വേഗത്തിലാണ് ബസ് സഞ്ചരിച്ചിരുന്നത്. എതിരെ വന്ന കാർ കൃത്യമായി കാണാമായിരുന്നു. 50 അടി മുന്നിൽ വന്നപ്പോൾ കാർ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു. അപകടം ഒഴിവാക്കാൻ ബസ് ഇടത്തോട്ടു തിരിച്ചു.   ഇതിനിടെ ബസിന്റെ പിൻഭാഗത്തെ ടയറുകളിലേക്ക് കാർ ഇടിച്ചുകയറി.കാർ യാത്രക്കാരെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചതാണ്. അപകടത്തിനുശേഷം കാർ ‍ഡ്രൈവറുമായി സംസാരിച്ചിരുന്നു. വെള്ളം എടുക്കാൻ കുനിഞ്ഞപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ''

അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെ ടയറുകൾ വേർപെട്ട നിലയിൽ.
അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെ ടയറുകൾ വേർപെട്ട നിലയിൽ.

കാർ ഇടിച്ചുകയറിയാൽ ബസിന്റെ ടയർ ഇളകിമാറുമോ?
ഇടിയുടെ ആഘാതവും ടയറും ആക്സിലും ഉൾപ്പെട്ട ഭാഗത്തെ കാലപ്പഴക്കവും ടയറുകൾ ബസിന്റെ ബോഡിയിൽനിന്ന് അടർന്നുമാറാൻ കാരണമാകുമെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ. വിശദമായ പരിശോധനയ്ക്കു ശേഷമേ അപകടകാരണം വ്യക്തമായി പറയാനാവൂ.

'' ബസിൽ 36 യാത്രക്കാരാണ് ഉണ്ടായിരുന്നത്.നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.''

കാലപ്പഴക്കവും ഇൻഷുറൻസ് കാലാവധിയും
ബസിന്റെ കാലപ്പഴക്കവും അപകടകാരണമായി. കാർ ഇടിച്ച് ടയറുകളും ആക്സിലും വേർപെട്ടതു കാലപ്പഴക്കം മൂലമാണെന്നാണ് സൂചന. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബസ് പരിശോധിച്ചു. ഇൻഷുറൻസ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് അപകടം. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ രേഖകൾ അനുസരിച്ചു മാർച്ച് 10 വരെയാണ് ഇൻഷുറൻസ്.

''കോട്ടയത്തുനിന്നാണ് ബസിൽ കയറിയത്. ബസ്  വൈദ്യുതത്തൂണിൽ ഇടിച്ചതേ ഓർമയുള്ളൂ. കാർ ഇടിച്ച കാര്യം അറിഞ്ഞില്ല. ബസ് മറിഞ്ഞതോടെ എല്ലാവരും അലറിവിളിച്ചു. ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടത്.''

എംസി റോഡിൽ കുറവിലങ്ങാടിനു സമീപം കാറുമായി കൂട്ടിയിടിച്ച ശേഷം മറിഞ്ഞ കെഎസ്ആർടിസി ബസ്
എംസി റോഡിൽ കുറവിലങ്ങാടിനു സമീപം കാറുമായി കൂട്ടിയിടിച്ച ശേഷം മറിഞ്ഞ കെഎസ്ആർടിസി ബസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com