ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
Mail This Article
ഏറ്റുമാനൂർ∙ ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാനക്കാരായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ ഹരിദാസ് (38), മഹാരാഷ്ട്ര സ്വദേശിയായ ദിപിൻ രാംദാസ് ശിർക്കാർ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് പേരൂർ തെള്ളകം സ്വദേശിയായ ഗൃഹനാഥനിൽ നിന്ന് 11,51,200 രൂപ തട്ടിയെടുത്തെന്നാണ് കേസ്. എലൈറ്റ് ക്യാപ്പിറ്റൽ എഫ് എക്സ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു ശതമാനം ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട ഗൃഹനാഥന്റെ പരാതിയെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ, ഗൃഹനാഥന്റെ പണം ഇവരുടെ അക്കൗണ്ടിലേക്ക് ചെന്നതായി കണ്ടെത്തുകയും ചെയ്തു. പ്രതികളെ ഹരിയാനയിൽ നിന്നാണ് പിടികൂടിയത്.
എസ്എച്ച്ഒ ഷോജോ വർഗീസ്, എസ്ഐ സൈജു, എഎസ്ഐ വിനോദ്, സിപിഒമാരായ വി.കെ.അനീഷ്, എം.എസ്.അജി, ജോസഫ് തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.