ADVERTISEMENT

വൈക്കം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കീഴേടമായ കാലാക്കൽ ക്ഷേത്രത്തിലെ തടി തുള്ളലിനുള്ള തടി ഒരുക്കുന്ന തിരക്കിലാണ് വൈക്കം അയ്യർകുളങ്ങര ദർശനയിൽ സുകുമാരനും സഹപ്രവർത്തകരും. 25നാണ് തടി തുള്ളൽ. തോട്ടത്തിൽ നിന്നും കമുകിൻ പാള ശേഖരിച്ച് വെളളത്തിൽ കഴുകി കുതിർത്ത് ഒരുക്കി ഓല മടലിന്റെ പുറം ഭാഗത്തെ വഴുകനാരു ഉപയോഗിച്ച് തുന്നി കൂടു പോലയാക്കി അതിൽ അരിപ്പൊടി, ഏലയ്ക്ക, ചുക്ക്, ജീരകം, ജാതിപത്രി തുടങ്ങിയ അഞ്ചു തരം പൊടികളും കദളിപ്പഴം മുന്തിരി, ഈന്തപ്പഴം, പൂവൻ പഴം, ഞാലിപ്പൂവൻ പഴം, എന്നീ അഞ്ചു തരം പഴവർഗങ്ങളും ശർക്കര, ചക്കര പഞ്ചസാര, തേൻ, കൽക്കണ്ടം എന്നീ മധുരവും അണ്ടിപ്പരിപ്പ്, നെയ്യ് എന്നിവ ഉൾപ്പെടെ 21തരം ചേരുവകൾ ചേർത്ത് തയാറാക്കിയ മാവ് ഒഴിച്ച് മുകൾ ഭാഗം കെട്ടും. 

തുടർന്ന് ഇത് തീയുടെ മുകളിൽ ഇരുമ്പ് ഷീറ്റ് വച്ച് മുകളിൽ മണൽ വിരിച്ച ശേഷം മാവ് ഒഴിച്ചു കെട്ടിയ പാളക്കൂട് അതിന് മുകളിൽ നിരത്തി മണൽ ഉപയോഗിച്ച് പൊതിഞ്ഞാണ് തടി തയാറാക്കുന്നത്. ഒറ്റത്തവണ ഇത്തരത്തിൽ 110ഓളം തടികൾ തയാറാക്കാൻ സാധിക്കും. ഏകദേശം നാലു മണിക്കൂർ വേണം ഒരു തടി പാകമാകാൻ.

കഴിഞ്ഞ 43 വർഷമായി കാലാക്കൽ ക്ഷേത്രത്തിൽ വഴിപാടിനുള്ള തടി സുകുമാരന്റെ നേതൃത്വത്തിൽ തയാറാക്കി നൽകുന്നു. ദാമോദരൻ പുതുശ്ശേരി, ദാസൻ ചേരും ചുവട്, പൊന്നപ്പൻ കാലാക്കൽ, മധു യമുന നിവാസ്, ശ്രീനി ശ്രീജു നിവാസ്, അനിൽ കുറുപ്പം പറമ്പിൽ, എന്നിവർ തടി തയാറാക്കാൻ സുകുമാരനൊപ്പമുണ്ട്.

 ശിവഭക്തനായ ഘണ്ടാകർണന് തടി നിവേദ്യമാണു പ്രധാനം. മേടമാസത്തിലെ പത്താമുദയ നാളിലാണ് തടി നിവേദ്യം നടത്തുന്നത്. ഗരുഡൻ തടി, ആൾ തടി, കൈ തടി, കാൽ തടി, ഉടൽ തടി എന്നിവ മുളകൊണ്ട് മഞ്ചൽ തയാറാക്കി അതിൽ വിവിധ രൂപത്തിലുള്ള തടി നിരത്തി വാഴപ്പോള കൊണ്ടു പൊതിഞ്ഞ് കുരുത്തോല ഉപയോഗിച്ച് അലങ്കരിച്ച് 25ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തടി ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ച് സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com