സംഘർഷത്തിന്റെ വക്കോളമെത്തി പാമ്പാടിയിലെ കലാശക്കൊട്ട്
Mail This Article
പാമ്പാടി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ മുന്നണിപ്രവർത്തകർ തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിന്റെ വക്കോളമെത്തി. വൈകിട്ട് 4.45ഓടെയാണ് പ്രവർത്തകർ ടൗണിൽ സജീവമായത്. ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ വാദ്യമേളങ്ങളുടെയും അനൗൺസ്മെന്റ് വാഹനങ്ങളുടെയും അകമ്പടിയോടെ ഇരുമുന്നണികളിലും നിന്നുമുള്ള പ്രവർത്തകർ പതാകകളും പ്ലക്കാർഡുകളുമായി മുദ്രാവാക്യംമുഴക്കി പ്രകടനമായി എത്തിയത് നാടിന് ആവേശമായി. 5.45ഓടെ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടുമുടിയിലെത്തി.
തുടർന്ന് മുന്നണി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് നേർക്കുനേർ നിന്നത് സംഘർത്തിന്റെ വക്കിലേക്ക് എത്തിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിനു സമീപം റോഡിനു ഇരുവശത്തുമായിട്ടാണ് ഇരുമുന്നണികളും കലാശക്കൊട്ടിനായി അണിനിരന്നത്. വാഹനറാലികൾ ടൗണിലെത്തിയതോടെ ടൗൺ ജനനിബിഡമായി. ഇതിനിടയിൽ ഇരുവിഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പോർവിളിക്കുകയായിരുന്നു. ഇതെത്തുടർന്നു മുതിർന്ന നേതാക്കളും പൊലീസും ചേർന്നു പ്രവർത്തകരെ ശാന്തമാക്കുകയായിരുന്നു. മുദ്രാവാക്യം വിളികളും പ്രചാരണഗാനങ്ങളുമടക്കം ആവേശമായ കലാശക്കൊട്ട് 6നു സമാപിച്ചു.