പക്ഷിപ്പനിഭീതിയിൽ ‘പിപിഇ കിറ്റ് വോട്ടിങ്’; ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നടത്തിയത് പിപിഇ കിറ്റ് ധരിച്ച്
Mail This Article
ചങ്ങനാശേരി ∙ പക്ഷിപ്പനി വ്യാപനഭീതിയുള്ള മേഖലയിലെ വോട്ടെടുപ്പ് നടത്തിയത് ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിച്ച്. വ്യാപനമേഖലയായി കണ്ടെത്തിയ പ്രദേശത്തെ 21 കുടുംബങ്ങളിലെ വോട്ടർമാരെ ബൂത്തിലേക്കു പ്രവേശിപ്പിച്ചതു പ്രത്യേക സമയ ക്രമീകരണം ഒരുക്കി. വാഴപ്പള്ളി പഞ്ചായത്തിലെ 20, 21–ാം വാർഡിലെ പറാൽ പടിഞ്ഞാറ് ഭാഗത്തെ കുമരങ്കരി – ഓടറ്റി പാടശേഖരത്തിലെ 1300 താറാവുകൾ ഇന്നലെ കൂട്ടത്തോടെ ചത്തിരുന്നു. ഈ മാസം 19 മുതൽ താറാവുകളിൽ ചിലതു ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ സ്രവം പക്ഷിപ്പനി സ്ഥിരീകരിക്കാൻ അയച്ചതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആന്റിജൻ ടെസ്റ്റിൽ ഫലം പോസിറ്റീവാണെന്നും പറഞ്ഞു.
താറാവ് വളർത്തിയവരുടെ സ്രവം ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ചു.ഇന്നലെ താറാവുകൾ കൂട്ടമായി ചത്തതോടെ പാടശേഖരത്തിനു സമീപത്തും തോടരികിലുള്ളതുമായ 21 വീടുകളിലെത്തി വോട്ടെടുപ്പിനു വൈകിട്ടെത്തിയാൽ മതിയെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. പറാൽ വിവേകാനന്ദ എൽപി സ്കൂളിലെ 52–ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. നാലരയ്ക്കു ശേഷം ബൂത്തിലെ ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിച്ചു. വോട്ട് ചെയ്യാനെത്തിയവർക്ക് മാസ്ക് നൽകി. തുടർന്നാണു വോട്ട് രേഖപ്പെടുത്തിയത്. കലക്ടറുടെ നിർദേശപ്രകാരമായിരുന്നു സുരക്ഷാ മുൻകരുതൽ.