ഒരു ദിവസം കുടിക്കാൻ 500 ലീറ്റർ, കുളിക്കാനുള്ളതു കൂടി ചേർത്താൽ 3,000 ലീറ്റർ; കൊടുംവേനലിൽ ആന എന്തു ചെയ്യും ?
Mail This Article
കോട്ടയം∙ ഒരു കുസൃതി ചോദ്യമുണ്ട്, മഴ പെയ്താൽ ആന എന്തു ചെയ്യും? നനയുമെന്നാണ് ഉത്തരം. എന്നാൽ കൊടുംവേനലിൽ ആന എന്തു ചെയ്യുമെന്ന് ചോദിച്ചാൽ അതു കുസൃതിയല്ലെന്നാണ് ഉത്തരം. ഒരു ദിവസം 500 ലീറ്റർ വരെ വെള്ളം വേണം ആനയ്ക്ക് കുടിക്കാൻ. കുളിക്കാനുള്ളതു കൂടി ചേർത്താൽ ശരാശരി 3,000 ലീറ്റർ വെള്ളം വേണം. ടാങ്കറിൽ വെള്ളം വാങ്ങേണ്ട സാഹചര്യം ഉണ്ടെങ്കിൽ ദിനംപ്രതി ശരാശരി 350 രൂപ ചെലവ്. ജല അതോറിറ്റിയുടെ ഗാർഹിക ഉപയോഗ നിരക്ക് അനുസരിച്ചാണെങ്കിൽ 43.23 രൂപയുടെ വെള്ളം ഒരു ദിവസം വേണം. തോട്ടയ്ക്കാട് സ്വദേശി ബാബു ആനകൾക്ക് ഷവർ സംവിധാനം ഒരുക്കിയിട്ടുണ്ട്.
തിരുനക്കര ക്ഷേത്രത്തിലെ ആനയായ ശിവൻ കിണർ ജലമാണ് ഉപയോഗിക്കുന്നത്. ജില്ലയിലെ മിക്ക ആനകളും ഇങ്ങനെതന്നെ. തിരുനക്കരയിൽ വലിയ ടാങ്കുകൾക്കു പുറമേ 1,000 ലീറ്റർ ശേഷിയുള്ള ഒരു ടാങ്കും ആനത്തറയോട് ചേർന്നുവച്ചിട്ടുണ്ട്. ഇതിൽ പ്രതിദിനം മൂന്നുതവണ വെള്ളം നിറച്ചിടും. ശിവൻ അതിൽ നിന്ന് വെള്ളമെടുത്ത് ഉപയോഗിക്കാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ സജ്ജീകരിച്ചത്. ചൂട് അസഹനീയമായാൽ ആനയുടെ ചെവിയാട്ടത്തിന് വേഗം കൂടും. ഇതു കാണുമ്പോൾത്തന്നെ കാര്യമറിയാമെന്ന് പാപ്പാൻ ഗോപൻ പറഞ്ഞു.ചെവിയാട്ടി നിന്ന ശിവന്റെ അടുത്തെത്തി ‘പീരൊഴിയാനേ’ എന്നു ഗോപൻ പറയേണ്ട താമസം, ശിവൻ തുമ്പിക്കൈയിൽ വെള്ളം നിറച്ച് തലവഴി ചീറ്റി. ഉഗ്രൻ ഷവർ ബാത്ത്.