ADVERTISEMENT

കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ ബലിക്കൽപുരയുടെ നവീകരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. പുതിയ തൂണുകൾ സ്ഥാപിച്ച് ഉത്തരംവയ്പ് ചടങ്ങ് 24ന് 10നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിക്കും.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽപുര നവീകരണത്തിനുള്ള ദാരുശിൽപങ്ങളുടെ പണി പുരോഗമിക്കുന്നു.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽപുര നവീകരണത്തിനുള്ള ദാരുശിൽപങ്ങളുടെ പണി പുരോഗമിക്കുന്നു.

2021 നവംബറിൽ നിലവിൽ വന്ന ഉപദേശകസമിതിയുടെ വികസന വഴിയിലെ പ്രധാന നാഴികകല്ലാണ് ബലിക്കൽപുര നവീകരണം. ഉപദേശക സമിതി ചുമതലയേറ്റ സമയത്ത് 4 ഗോപുരങ്ങളുടെയും നവീകരണം പൂർത്തിയാക്കി. കൂടാതെ തിടപ്പള്ളിയിലെ ശോച്യാവസ്ഥ പരിഹരിക്കുകയും ശ്രീകോവിലിന്റെ വാതിൽ പുതുക്കുകയും ചെയ്തു. ഉപദേവനായ വടക്കുംനാഥന് അഷ്ടബന്ധകലശവും ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കി.

ഒരു പതിറ്റാണ്ടിലേറെയായി ചോർന്നൊലിച്ചിരുന്ന പ്രധാന ബലിക്കൽപുരയുടെ നവീകരണ പ്രവർത്തനങ്ങളാണ് പിന്നീട് ആരംഭിച്ചത്. ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ മരാമത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഉപദേശക സമിതിയുടെ പൂർണ ചെലവിലും ഉത്തരവാദിത്തത്തിലുമാണ് നവീകരണം. 2023 ഒക്ടോബറിൽ പ്രാരംഭ ജോലികൾ ആരംഭിച്ചു.

ദാരുശിൽപങ്ങളുംതൂണും പുതുക്കും
ബലിക്കൽപ്പുരയുടെ മേൽത്തട്ടിന്മേൽ കൊത്തിവച്ചിരിക്കുന്ന നവഖണ്ഡം ദാരുശില്പങ്ങളിൽ കാലപ്പഴക്കം കൊണ്ട് വന്നിട്ടുള്ള ജീർണത മാറ്റുക, ചെമ്പുപാളികൾ കൊണ്ട് മേഞ്ഞിരിക്കുന്ന ബലിക്കൽപുരയുടെ മേൽക്കൂര ചോർന്നൊലിക്കുന്നത് പരിഹരിക്കുക എന്നീ ജോലികൾ കഴിഞ്ഞ മാർച്ചിൽ ഉത്സവത്തിന് മുൻപ് പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. പ്രാരംഭമായി മേൽത്തട്ടിലെ നവഖണ്ഡം ദാരുശിൽപങ്ങൾ അഴിച്ചു മാറ്റുന്ന ജോലികൾ ആരംഭിച്ചപ്പോഴാണ് ഉത്തരം ഉൾപ്പെടെയുള്ളവ ദ്രവിച്ച്, കുത്തൽ വീണതായി കണ്ടെത്തിയത്.

ഉത്തരം, ചട്ടക്കൂട്, ഗജമുഷ്‌ടി, കപോതം, തടം, നേത്രം, തുലാം, കൊടുങ്ങ, പലക, മുഖപ്പ് ഉൾപ്പെടെ എല്ലാം തേക്കിൻ തടിയിൽ നിർമിച്ചിട്ടുള്ളവയാണ്. ഇവയെല്ലാം പുതിയ തേക്കിൻതടിയിൽ പണിയുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ബലിക്കൽപുരയുടെ പിച്ചളകൊണ്ട് പൊതിഞ്ഞ 6 തൂണുകളും ദ്രവിച്ചതായും കണ്ടെത്തിയിരുന്നു. പുതിയ തൂണുകൾ കരിങ്കല്ലിലാണ് തീർത്തെടുക്കുന്നതെന്ന് ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, സെക്രട്ടറി അജയ് ടി.നായർ എന്നിവർ പറഞ്ഞു. ഭാരവാഹികളായ ഡോ.വിനോദ് വിശ്വനാഥൻ (രക്ഷാ.), പി.കെ.ലീന (അഡ്. ഓഫിസർ), പ്രദീപ് മന്നക്കുന്നം ( വൈ. പ്രസി.), ടി.സി.രാമാനുജം (ജന. കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com